ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യയെ നയിക്കാനെത്തുന്ന പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ടെവോൾഡെ ഗെബ്രെമറിയം (Tewolde Gebremariam) അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രശസ്തമായ വൈറൽ പ്രയോഗം കടമെടുത്ത് എയർ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'മേഗ' (MAGA - Make America Great Again) പ്രയോഗത്തിന്റെ ചുവടുപിടിച്ച് "ഞങ്ങൾ എയർ ഇന്ത്യയെ വീണ്ടും മഹത്തരമാക്കും" (Make Air India Great Again) എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എയർ ഇന്ത്യയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നടന്ന കമ്പനിയുടെ ടൗൺഹാൾ യോഗത്തിലാണ് ഗെബ്രെമറിയം ഇക്കാര്യം വ്യക്തമാക്കിയത്. താൻ യു.എസിൽ നിന്നുമാണ് വരുന്നത് എന്ന ആമുഖത്തോടെയാണ് അദ്ദേഹം ഈ പ്രശസ്തമായ രാഷ്ട്രീയ വാചകം എയർ ഇന്ത്യയുടെ പുനരുദ്ധാരണത്തിനായി കടമെടുത്തത്.
സുരക്ഷയ്ക്കാണ് തന്റെ ഭരണത്തിൽ എറ്റവും മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. "സുരക്ഷയ്ക്കാണ് എപ്പോഴും ഒന്നാം സ്ഥാനം. ഇത് വാക്കുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് നമ്മൾ അനുദിനം ജീവിതത്തിൽ പാലിക്കേണ്ടതാണ്" എന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. കൃത്യസമയത്തുള്ള സർവീസുകൾ, ലഗേജ് കൈമാറ്റം, വൃത്തിയുള്ള വിമാനങ്ങൾ തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൃത്യമായി നടപ്പിലാക്കിക്കൊണ്ട് മികച്ച യാത്രാനുഭവം ഉറപ്പാക്കുമെന്നും ഗെബ്രെമറിയം കൂട്ടിച്ചേർത്തു.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, പടിയിറങ്ങുന്ന സി.ഇ.ഒ കാമ്പ്ബെൽ വിൽസൺ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. എയർ ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ച സുരക്ഷ, ഉപഭോക്തൃ വിശ്വാസം, പ്രവർത്തനമികവ് എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ പടിയിറങ്ങുന്ന കാമ്പ്ബെൽ വിൽസണ് പകരമാണ് എത്യോപ്യൻ എയർലൈൻസിന്റെ മുൻ മേധാവിയായ ഗെബ്രെമറിയം എയർ ഇന്ത്യയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.