ചെന്നൈ ;മുഖ്യമന്ത്രിയായിരുന്നപ്പോൾ മണ്ഡല പുനർനിർണയ ബിൽ കത്തിച്ചു പ്രതിഷേധിച്ച ഡിഎംകെക്ക് സംസ്ഥാനത്തെ ഭരണം നഷ്ടമായതോടെ നിലപാടിൽ ചാഞ്ചാട്ടം.
ബില്ലിനു എതിരല്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗമെന്നാണ് വിവരം. ബില്ലിൽ തമിഴ്നാടിന്റെ തീരുമാനം ഉറപ്പിക്കാനായി മുഖമന്ത്രി സി.ജോസഫ് വിജയ് വിളിച്ച തമിഴ്നാട് എംപിമാരുടെ യോഗത്തിൽ നിന്ന് ഡിഎംകെ, അണ്ണാഡിഎംകെ, ദേശീയ മുർപ്പോക്ക് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംഡികെ), പാട്ടാളി മക്കൾ കക്ഷി (പിഎംകെ) എന്നിവർ വിട്ടുനിന്നു. യോഗത്തിൽ നിന്നു ഡിഎംകെ വിട്ടുനിന്നത് കേന്ദ്രത്തോട് അടുക്കുന്നതിന്റെ സൂചനയെന്നാണ് തമിഴക രാഷ്ട്രീയത്തിലെ വിലയിരുത്തൽ.തമിഴ്നാട്ടിലെ ആകെയുള്ള 57 എംപിമാരിൽ ടിവികെയെ പിന്തുണയ്ക്കുന്ന 20 എംപിമാർ മാത്രമാണ് പങ്കെടുത്തത്.കാവേരി ജലത്തർക്ക വിഷയത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണ് യോഗമെന്ന് ഡിഎംകെ രാജ്യസഭാ എംപി കനിമൊഴി എക്സിലൂടെ വിമർശിച്ചു. കാവേരി നദീജല വിഷയത്തിലും മേക്കേദാട്ടു അണക്കെട്ട് നിർമാണത്തിനെതിരെയും തമിഴ്‌നാട്ടിൽ കർഷകരുടെ പ്രതിഷേധം ശക്തമാണ്. ഇതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ടിവികെ സർക്കാർ ഇപ്പോൾ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നതെന്നാണ് കനിമൊഴിയുടെ ആരോപണം.
മണ്ഡല പുനർനിർണയ ബിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബില്ലിന്റെ പുതുക്കിയ കരട് ഇതുവരെ ലഭ്യമാക്കിയിട്ടുമില്ല. നേരത്തെ നടന്ന യോഗങ്ങളിൽ തന്നെ എല്ലാ പാർട്ടികളും ഇതിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. എല്ലാവരും ഒരേ നിലപാടിൽ തുടരുമ്പോൾ മുഖ്യമന്ത്രി വീണ്ടും യോഗം വിളിക്കുന്നത് എന്തിനാണെന്നും കനിമൊഴി ചോദിച്ചു.
തമിഴ്‌നാട് നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മേക്കേദാട്ടു വിഷയം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി, അയൽസംസ്ഥാനമായ കർണാടകയുമായി ചർച്ച നടത്താൻ താൻ മുൻകൈ എടുത്തിട്ടുണ്ടെന്നും ഈ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞിരുന്നു.
ഡിഎംകെയുടെ മുൻ സഖ്യകക്ഷികളും ഇപ്പോൾ വിജയ് സർക്കാരിന്റെ ഭാഗവുമായ കോൺഗ്രസും ഇടത് പാർട്ടികളും യോഗത്തിൽ പങ്കെടുക്കാൻ ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്ക് മുകളിൽ രാഷ്ട്രീയം കാണുന്നവർക്ക് യോഗത്തിൽ നിന്ന് മാറിനിൽക്കാമെന്നും, സംസ്ഥാനത്തിനു മുൻഗണന നൽകുന്നവർ യോഗത്തിനെത്തുമെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.