പാലാ ;കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ് ..... ! യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു.
മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാർ ഓടിച്ചെത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ്‌സ് ലിറ്റി ജോയി ആയിരുന്നു.വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ സുരക്ഷിതമാക്കി രക്ഷാപ്രവർത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാൽ ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തിൽ ലിറ്റി ഡ്യൂട്ടിക്ക് എത്തിയത്.
പ്രസവശേഷം മുറിയിൽ വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് !. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത്. ഇരുവരുടെയും കണ്ണുകളിൽ ഇതോടെ ആനന്ദാശ്രുക്കളും നിറഞ്ഞു. തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമൺ സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു.
സംഭവം ഇങ്ങനെ ..കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറിൽ പോകുകയായിരിന്നു ലിറ്റി. പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കി.മി അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികിൽ വാഹനങ്ങൾക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത്.
വാഹനം നിർത്തി വിവരം തിരക്കിയപ്പോൾ വാഗമൺ സ്വദേശികൾ ആണെന്നും കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ റോഡിലിറങ്ങി വാഹനങ്ങൾക്കു കൈ നീട്ടി സഹായം അഭ്യർത്ഥിച്ചത്. ലിറ്റി ഇവരെ കാറിൽ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി. യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഫാ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ്, ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.