യെരവാൻ: പ്രതിരോധ മേഖലയിലെ ഗവേഷണം, വികസനം, നൂതനാശയങ്ങൾ, സംയുക്ത ഉത്പാദനം എന്നിവ ലക്ഷ്യമാക്കി ഇന്ത്യയും അർമേനിയയും തമ്മിൽ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കരാർ.
ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും അർമേനിയൻ ഹൈടെക് വ്യവസായ മന്ത്രി ഡേവിറ്റ് തദേവോസ്യാനും തമ്മിൽ ഓഗസ്റ്റ് പതിനേഴിന് യെരവാനിൽ വച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചതെന്ന് പ്രതിരോധ മന്ത്രാലയം എക്സിലൂടെ അറിയിച്ചു. പരസ്പര താത്പര്യമുള്ള മേഖലകളിൽ പ്രതിരോധ വ്യവസായ സഹകരണം വിപുലീകരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ കരാർ.
ഇതിന് മുന്നോടിയായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അർമേനിയൻ പ്രതിരോധ മന്ത്രി സുരേൻ പാപികിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ-അർമേനിയ പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കാനും പുതിയ തലങ്ങളിലേക്ക് ഉയർത്താനുമുള്ള സംയുക്ത പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു വ്യക്തമാക്കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അർമേനിയയിലെ ഇന്ത്യൻ അംബാസഡർ നീലാക്ഷി സാഹ സിൻഹയും ഈ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
സന്ദർശനത്തിൻ്റെ ഭാഗമായി അർമേനിയൻ സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ എഡ്വേർഡ് അസ്രിയാനുമായും രാജേഷ് കുമാർ സിങ് ചർച്ചകൾ നടത്തി. പ്രതിരോധ വ്യവസായ സഹകരണത്തിലും ഗവേഷണ-വികസന പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ-അർമേനിയ പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി യെരവാനിൽ എത്തിയത്. ഇന്ത്യൻ അംബാസഡർ നീലാക്ഷി സാഹ സിൻഹയും അർമേനിയൻ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രതിരോധ മേഖലകളിൽ ഇന്ത്യയും അർമേനിയയും തമ്മിൽ വർധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രതിഫലനമാണ് ഈ സന്ദർശനം.ഈ വർഷം ആദ്യം അർമേനിയൻ സൈനിക പ്രതിനിധി സംഘം ന്യൂഡൽഹി സന്ദർശിച്ചിരുന്നു. ഏപ്രിലിൽ നടന്ന ഈ സന്ദർശനത്തിൽ അർമേനിയൻ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ എഡ്വേർഡ് അസ്രിയാൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി ഉഭയകക്ഷി പ്രതിരോധ സഹകരണം സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു.
ഇതിനുപുറമെ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.അയൽരാജ്യമായ അസർ ബൈജാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുന്ന അർമേനിയ, ഇന്ത്യൻ നിർമിത ആയുധ സംവിധാനങ്ങളുടെ ഏറ്റവും വലിയ വിദേശ ഉപഭോക്താക്കളിൽ ഒന്നായി ഇതിനകം മാറിയിട്ടുണ്ട്. പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ആകാശ് മിസൈലുകൾ, ശത്രുക്കളുടെ പീരങ്കികൾ കണ്ടെത്താൻ സഹായിക്കുന്ന സ്വാതി റഡാറുകൾ, മറ്റ് വെടിക്കോപ്പുകൾ എന്നിവ ഇന്ത്യയിൽ നിന്ന് അർമേനിയ സ്വന്തമാക്കിയിട്ടുണ്ട്.
കേവലം ആയുധങ്ങൾ വാങ്ങുന്നതിനപ്പുറം സംയുക്ത ഉത്പാദനത്തിലേക്കും സാങ്കേതികവിദ്യാ കൈമാറ്റത്തിലേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നാണ് പുതിയ ധാരണാപത്രം വ്യക്തമാക്കുന്നത്. പ്രതിരോധ കയറ്റുമതി വർധിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് അർമേനിയയുമായുള്ള ഈ സഹകരണം വലിയ മുതൽക്കൂട്ടാകും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.