ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നും കുടിയേറ്റക്കാരെ മുഴുവനും ഒഴിപ്പിക്കുന്നതിനായി അക്രമസംഭവങ്ങള്‍ അഴിച്ചുവിടാന്‍ റിപ്പബ്ലിക്കന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ സണ്‍ഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
യഥാര്‍ത്ഥ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി (ഐ ആര് എ) യുടെ പിന്‍ഗാമികളായ ന്യൂ ഐ ആര് എയുടെതാണ് പദ്ധതി. സ്റ്റീഫന്‍ ഒഗ്ലിവി എന്ന വ്യക്തിയെ സുഡാനീസ് അഭയാര്‍ത്ഥിയായ ഹാദി അലോഡിദ് എന്ന 30 കാരന് കുത്തിയ സംഭവത്തെ തുടര്‍ന്ന് ജൂണില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തെരുവുകളില്‍ നടന്ന കലാപത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഐക്യ അയര്‍ലന്‍ഡിനായി വാദിക്കുന്ന വിമത റിപ്പബ്ലിക്കനുകള്‍, അതിര്‍ത്തിക്കിരുപുറവും നടക്കുന്ന പ്രാദേശിക സംഘര്‍ഷങ്ങളെ മുതലാക്കിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങള്‍, അക്രമങ്ങള്‍ എന്നിവയ്ക്കൊക്കെ കാരണം കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് അവര്‍ക്കെതിരെ വലിയൊരു കലാപം സൃഷ്ടിക്കുക എന്നതാണ് ഈ വിമതരുടെ ഉദ്ദേശ്യം. ന്യൂ ഐ ആര് എയുടെ ഈ നീക്കം അയര്‍ലന്‍ഡില്‍ നിന്നും യുകെയിലേക്ക് കുടിയേറ്റക്കാരുടെ മറ്റൊരു ഒഴുക്കിന് കാരണമായേക്കാം എന്ന ആശങ്കയും ശക്തമാകുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വഴി കരമാര്‍ഗം കുടിയേറ്റക്കാര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡ് വിട്ടുപോയില്ലെങ്കില്‍ അവര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയുമായി അജ്ഞാതനായ ഒരു വ്യക്തി കഴിഞ്ഞ ദിവസം തീവ്ര വലതുപക്ഷ മീഡിയയുടെ പ്ലാറ്റ്ഫോമില്‍ എത്തിയിരുന്നു. തങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും, അനധികൃതമായി അയര്‍ലന്‍ഡിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അന്തിമ ശാസനം നല്‍കുമെന്നും ഇയാള്‍ പറയുന്നുണ്ട്. നേരത്തേ അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടന്നപ്പോള്‍ ഐ ആര് എയുടെ പ്രൊഫഷണലിസവും, കാര്യക്ഷമതയും ബ്രിട്ടീഷ് സൈന്യത്തിന്റെ വരെ ബഹുമാനം പിടിച്ചു പറ്റിയിരുന്നു എന്ന് ഓര്‍മ്മിപ്പിച്ച അജ്ഞാതന്‍, ഇപ്പോള്‍ മറ്റൊരു ആഭ്യന്തര യുദ്ധത്തിനുള്ള സമയമായിരിക്കുന്നു എന്നും പറയുന്നുണ്ട്.
ഇത് അധികൃതര്‍ക്കുള്ള ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അയാള്‍ ആവശ്യപ്പെടുന്നു. റിപ്പബ്ലിക്കന്‍ ആക്ഷന്‍ ഗ്രൂപ്പ് എഗനിസ്റ്റ് ഡ്രഗ്സ് എന്ന, മയക്കുമരുന്നിനെതിരെ പോരാടുന്ന സംഘടനയ്ക്കൊപ്പം 2012ല്‍ ആയിരുന്നു ന്യൂ ഐ ആര് എ രൂപീകരിക്കപ്പെട്ടത്. ഗ്ലാസ്ഗോയിലെ, സ്വതന്ത്ര സ്കോട്ട്ലാന്‍ഡ് വാദം ഉയര്‍ത്തുന്ന ഗ്രൂപ്പുകളുമായി ഇവര്‍ക്ക് സഖ്യവുമുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെ ഒരു റോഡില്‍ കാറിനുള്ളില്‍ സ്ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന ഒരു യുവാവ് അറസ്റ്റിലായിരുന്നു.
വിമത റിപ്പബ്ലിക്കനുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ഇയാളെ ഐറിഷ് പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തന്റെ കക്ഷി, മറ്റൊരാള്‍ ആവശ്യപ്പെട്ടതനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് ഒരു ബാഗ് കൊണ്ടുപോവുകയായിരുന്നു എന്നും അതിനുള്ളിലുള്ള വസ്തുക്കളെ കുറിച്ച് അയാള്‍ക്ക് അറിയില്ലായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസിനെതിരെ ഈ വര്‍ഷം നടന്ന അക്രമ സംഭവങ്ങളില്‍ ന്യൂ ഐ ആര് എ സജീവമായി പങ്കെടുത്തതായും ആരോപണമുണ്ട്.
ലുര്‍ഗാന്‍ പോലീസ് സ്റ്റേഷന് ആക്രമണത്തിലും, ഡമ്മറിയിലെ കാര്‍ ബോംബ് സ്ഫോടനത്തിലും ഇവര്‍ക്ക് പങ്കുള്ളതായി ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യ അയര്‍ലന്‍ഡും കുടിയേറ്റക്കാര്‍ നാടുവിടണം എന്നതുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. പഴയ ഐ ആര് എയ്ക്കുള്ളില്‍ നടക്കുന്ന അധികാര തര്‍ക്കത്തിന്റെ ഭാഗമായി ശക്തി തെളിയിക്കാനുള്ള ശ്രമമാണ് ഈ കുടിയേറ്റ വിരുദ്ധതയ്ക്ക് പുറകിലെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.