യുകെ: രക്താര്‍ബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ കോട്ടയം പാലാ സ്വദേശി ബിനോയ് ജോര്‍ജ്ജിന്റെ കുടുംബത്തിന് താങ്ങാകുവാന്‍ ആരംഭിച്ച അപ്പീല്‍ സമാപിച്ചു.
രണ്ടുനാള്‍ നീണ്ടു നിന്ന അപ്പീലിലൂടെ 3900 പൗണ്ടാണ് കുടുംബത്തിന് കൈമാറുക. കൈന്‍ഡ് ലിങ്ക് വഴി ഇരുന്നൂറോളം പേര് ചേര്‍ന്ന് നല്കിയ 3155 പൗണ്ടും അതിന്റെ ഗിഫ്റ്റ് എയ്ഡായി 629 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 200 പൗണ്ടുമാണ് ലഭിച്ചത്. ഇതില്‍ നിന്നും കൈന്‍ഡ് ലിങ്ക് ഫീസായ 110 പൗണ്ട് കിഴിച്ച് ജനറല്‍ ഫണ്ടില്‍ നിന്നും 26 പൗണ്ടു കൂടി ചേര്‍ത്താണ് 3900 പൗണ്ടായി ബിനോയിയുടെ കുടുംബത്തിന് കൈമാറുന്നത്.ഭാര്യയുടേയും മക്കളുടേയും കൈപിടിച്ച് മൂന്നു കൊല്ലം മുമ്പ് യുകെയിലേക്ക് വിമാനം കയറിയ ബിനോയ് മനസില്‍ നെയ്തു കൂട്ടിയത് ഒരായിരം സ്വപ്നങ്ങളായിരുന്നു. എല്ലാം പ്രതീക്ഷിക്കുന്നതു പോലെ സംഭവിക്കുമെന്ന പ്രത്യാശയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകവേയാണ് വില്ലനായി രക്താര്‍ബുദം എത്തിയത്.
ചികിത്സകള്‍ക്കിടയിലും രോഗത്തോട് കഠിനമായി പടവെട്ടിയ ബിനോയിയെ തേടി രണ്ടുനാള്‍ മുമ്പ് മരണമെത്തിയപ്പോള്‍ ഈ വിധിയില്‍ വിറങ്ങലിച്ചു പോവുകയായിരുന്നു ഭാര്യ ഷീബയും രണ്ടു മക്കളും. അദ്ദേഹത്തിന്റെ വേര്‍പാട് ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
കെയര്‍ വര്‍ക്കര്‍ വിസയിലാണ് ഷീബ ഫേണ്‍ഡെയ്ല്‍ നഴ്സിംഗ് ഹോമില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിനോയ് ടെസ്കോ വെയര്‍ഹൗസില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്തുവരികയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയായ ജോര്‍ജ്ജ് തോമസ് (17), സ്കൂള്‍ വിദ്യാര്‍ത്ഥിയായ ജെയിംസ് തോമസ് (11) എന്നിവരാണ് മക്കള്‍. നാട്ടില്‍ ബിനോയിയെ അവസാന നോക്കു കാണാന്‍ കാത്തിരിക്കുകയാണ് പ്രായമായ മാതാപിതാക്കളും ബന്ധുക്കളും. ബിനോയിയുടെ സംസ്കാരം നാട്ടിലാണ് നടക്കുക.
രണ്ട് ആഴ്ചയോളമായി നീണ്ടുനിന്ന ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് റെഡ്ഹില്‍ ആശുപത്രിയിലും തുടര്‍ന്ന് റോയല്‍ മാര്സ്ഡന് ആശുപത്രിയിലെ ദ ഓക്ക് ക്യാന്‍സര്‍ സെന്ററിലും നടത്തിയ വിദഗ്ധ പരിശോധനയിലാണ് ബിനോയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. കീമോതെറാപ്പി ആരംഭിച്ചെങ്കിലും തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വേഗത്തില്‍ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12:30-ഓടെ അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു.
കോട്ടയം പാലാ കരിമ്പനി തെക്കേമയിലാടിയില്‍ ജോര്‍ജ്ജിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ബിനോയ്. പ്രായമായ മാതാപിതാക്കളും ബന്ധുക്കളും പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജന്മനാട്ടില് കാത്തിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.