ന്യൂഡല്‍ഹി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി,കൃത്യമായ തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്നത് ഉൾപ്പെടെയുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കാൻ സുപ്രീം കോടതി നിർദേശം.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയംഎന്നിവയ്ക്കാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദേശം നൽകിയത്.വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ പെട്രോൾ പമ്പുകളുമായി ബന്ധിപ്പിച്ച് തേഡ് പാർട്ടി ഇൻഷുറൻസ് സാധുത പരിശോധിക്കുന്ന സംവിധാനം വികസിപ്പിക്കാനാണ് ഉത്തരവ്. ഇത് ഒരു നിർബന്ധിത ഉത്തരവല്ല, മറിച്ച് ശുപാർശ മാത്രമാണെന്ന് വ്യക്തമാക്കിയ കോടതി, തേഡ് പാർട്ടി ഇൻഷുറൻസിന്‍റെ അഭാവത്തിൽ ഇൻഷുറൻസ് പുതുക്കുന്നതുവരെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിഷേധിക്കുന്ന കാര്യം പരിഗണിക്കണമെന്നും പറഞ്ഞു.
വാഹനങ്ങളുടെ ഇൻഷുറൻസ് നില അറിയാൻ എഎൻപിആർ (Automatic Number Plate Recognition) ക്യാമറകൾ ഉപയോഗിക്കാമെന്നും ഇതിനോട് പെട്രോളിയം മന്ത്രാലയത്തിന് തത്വത്തിൽ എതിർപ്പില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ ടോൾ പോയിന്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയുന്ന രീതിയും പൈലറ്റ് പദ്ധതിയായി നടപ്പിലാക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം എല്ലാ വാഹനങ്ങൾക്കും തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ റോഡിലിറങ്ങുന്ന ഭൂരിഭാഗം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലെന്ന വിഷയം പരിഗണിച്ച കോടതി, ഇത്തരം പദ്ധതികൾ ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്ട്രേഷൻ ഇല്ലാത്തതോ ആയ വാഹനങ്ങളെ കണ്ടെത്താൻ സഹായിക്കുമെന്നും വാഹന ഉടമകളെ ഇൻഷുറൻസ് എടുക്കാൻ പ്രേരിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു. കൂടാതെ, പുതിയ കാറുകൾക്ക് നാല് വർഷത്തേക്കും പുതിയ ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി വർധിപ്പിക്കാനും ഐആർഡിഎയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
കോംപ്രിഹെൻസീവ് (സമഗ്ര) ഇൻഷുറൻസ് പോളിസിയുള്ള വാഹനങ്ങളിലെ യാത്രക്കാർക്കും അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി നിർണായക ഉത്തരവിൽ വ്യക്തമാക്കി. തിരുപ്പതിയിൽ നിന്ന് മാരുതി 800 കാറിൽ മടങ്ങവേ അജ്ഞാത ലോറിയിടിച്ച് മരിച്ച ടി. രാമു എന്നയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
കാറുടമ സ്വന്തം റിസ്കിനായി അധിക പ്രീമിയം അടച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന ട്രിബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കുകയും കുടുംബത്തിന് 10,00,500 രൂപയും 7.5 ശതമാനം പലിശയും നഷ്ടപരിഹാരമായി അനുവദിക്കുകയും ചെയ്തു.
ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, 2009 നവംബർ 16-ലെ ഐആർഡിഎ സർക്കുലർ പ്രകാരം കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസിയുള്ള വാഹനത്തിലെ എല്ലാ യാത്രക്കാർക്കും സംഭവിക്കുന്ന പരിക്കുകൾക്കും മരണത്തിനും വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്കും ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് ഉത്തരവിട്ടു. ഇത്തരം പോളിസികളിലെ വ്യവസ്ഥകൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വായിച്ചു മനസിലാക്കാൻ സാധിക്കുന്ന രീതിയിൽ ഇൻഷുറൻസ് കമ്പനികളുടെ വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.