ചങ്ങനാശേരി; ‘അദ്ഭുതം’.. ഈ വാക്കിനു വലിയ അർഥമുണ്ടെന്ന് അടിവരയിടുന്നതാണ്, മരംവീണ് തകർന്ന് തരിപ്പണമായ കാറിൽനിന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട അച്ഛന്റെയും 4 മക്കളുടെയും അനുഭവം. കാറിന്റെ അവസ്ഥ കണ്ടാൽ ആരും നെഞ്ചിൽ കൈവച്ചുപോകും.
അപകടസമയത്ത് മനഃസാന്നിധ്യം കൈവിടാതെ അച്ഛനും മക്കളും സുരക്ഷിതമായി പുറത്തിറങ്ങി. വ്യാഴാഴ്ച വൈകിട്ട് വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപത്താണ് റോഡരികിൽ നിർത്തിയ കാറിനു മുകളിലേക്ക് മരം കടപുഴകി വീണത്. നടയ്ക്കപ്പാടം പാലാകുന്നേൽ ജോർജ് ജോസഫും മക്കളായ മൈക്കിൾ (10), മിറിയം (8), മാർത്ത (6), മാർക്കസ് (ഒന്നര വയസ്സ്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്.ഭാര്യ അന്ന ജോർജ് കാറിൽ നിന്നിറങ്ങി സാധനം വാങ്ങാനായി കടയിലേക്കു കയറിയതിന്റെ പിന്നാലെയാണ് അപകടം. ദുരന്തകാഴ്ച കണ്ട് വിറങ്ങലിച്ചുനിന്ന അന്നയ്ക്കു കൂടി ‘പുനർജന്മം’ നൽകുന്നതായിരുന്നു ഭർത്താവിന്റെയും മക്കളുടെയും തിരിച്ചുവരവ്.വൈദ്യുതലൈൻ പൊട്ടി കാറിനു മുകളിൽ വീണെങ്കിലും ജോർജിന്റെ കൃത്യമായ ഇടപെടലിൽ, വൈദ്യുതാഘാതമേൽക്കാതെ പുറത്തിറങ്ങാൻ കഴിഞ്ഞു. സൗദിയിൽ ബിസിനസ് ചെയ്യുന്ന ജോർജ് അവധിക്കായി എത്തിയതാണ്. നാട്ടിലെത്തിയ അച്ഛനോടൊപ്പം കാറിൽ സഞ്ചരിക്കുന്നതായിരുന്നു മക്കളുടെ വിനോദം.
സംഭവത്തെക്കുറിച്ച് ജോർജ് പടക്കം പൊട്ടുന്ന പോലുള്ള ശബ്ദമാണ് ആദ്യം കേട്ടത്.. വൈദ്യുതലൈനുകൾ പൊട്ടി വീഴുന്നതാണെന്ന് മനസ്സിലാക്കിയപ്പോഴേക്കും എന്തോ ശക്തിയായി കാറിനു മുകളിലേക്ക് വീണു. പിൻസീറ്റിലായിരുന്നു മക്കൾ. കാറിന്റെ പിൻഭാഗമാണ് കൂടുതൽ തകർന്നത്.
മുകൾഭാഗം ഇടിഞ്ഞുതാഴ്ന്നെങ്കിലും, കുട്ടികളായിരുന്നതിനാൽ പരുക്കേറ്റില്ല. മുകളിൽ ലൈൻ പൊട്ടി വീണെന്നു മനസ്സിലായി. ധൃതിയിൽ പുറത്തിറങ്ങിയാൽ വൈദ്യുതാഘാതമേൽക്കുമെന്ന് ഉറപ്പായിരുന്നു.ഓടിയെത്തിയ നാട്ടുകാരോട് ലൈൻ ഓഫാക്കാൻ പറഞ്ഞു. അവർ കെഎസ്ഇബിയെ ബന്ധപ്പെട്ടെന്നാണ് കരുതുന്നത്. വൈദ്യുതി ഓഫായതോടെ മുൻവശത്തെ പാസഞ്ചർ സീറ്റിലെ ഗ്ലാസ് താഴ്ത്തി കുട്ടികളെ പുറത്തേക്കു കൈമാറി. പാസഞ്ചർ ഡോർ ചവിട്ടി തുറന്നാണ് എനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. കൂറ്റൻ മരമാണ് കാറിനു മുകളിൽ വീണതെന്ന് അപ്പോഴാണ് അറിഞ്ഞത്. പോസ്റ്റും ഒടിഞ്ഞുവീണിരുന്നു. അപകടം സംഭവിച്ചതിന്റെ പേടിയൊന്നും ഇപ്പോൾ കുട്ടികൾക്ക് ഇല്ല. അവർ ഹാപ്പിയാണ്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും കെഎസ്ഇബിയും കൃത്യമായി ഇടപെട്ടു– ജോർജ് പറഞ്ഞു. വിനു ജോബ് എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറി ആന്റണി കുന്നുംപുറം എന്നിവരും സ്ഥലത്തെത്തിയിരുന്നു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.