എറണാകുളം: ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് കേരളത്തിൻ്റെ പൊന്നോണക്കാലത്തിന് തൃപ്പൂണിത്തുറ രാജനഗരിയിൽ ഔദ്യോഗിക തുടക്കമായി.
സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തപ്പതാക ഉയർന്നു.തൃപ്പൂണിത്തുറയുടെ രാജകീയ പ്രൗഢിയും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കാൻ നഗരത്തെ ഒരു 'പൈതൃക നഗരമായി' ഉയർത്തണം. ഇതിനായി ജനപ്രതിനിധികളും നഗരസഭയും കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകോർത്ത് സമഗ്രമായ പ്രൊപ്പോസൽ സമർപ്പിച്ചാൽ തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. അത്തം 2026-ൻ്റെ ഭാഗമായി സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.കൊച്ചി രാജാവ് ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ധരിച്ച് ജനങ്ങളെ കാണാൻ ഇറങ്ങിയിരുന്ന പാരമ്പര്യമാണ് അത്തച്ചമയത്തിനുള്ളത്.
തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായ തർക്കങ്ങളും ചരിത്രപരമായ യുദ്ധങ്ങളും മുതൽ, പിന്നീട് തൃക്കാക്കരയപ്പനെ വന്ദിക്കാൻ കൊച്ചി രാജാവ് സംഘടിപ്പിച്ചിരുന്ന ചടങ്ങുകൾ വരെയുള്ള വ്യാഖ്യാനങ്ങൾ ഇതിനു പിന്നിലുണ്ട്.നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസൗഹാർദ്ദത്തിൻ്റെ സന്ദേശമാണ് അത്തച്ചമയം നൽകുന്നത്. കൊച്ചി രാജാവിൻ്റെ കാലം മുതൽ തന്നെ നെട്ടൂരിലെ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, കൊച്ചി നാവികസേനയുടെ തലവനായിരുന്ന ചെമ്പിലരയൻ തുടങ്ങി വിവിധ സമുദായങ്ങളുടെ പ്രതിനിധികൾ ഈ ഘോഷയാത്രയുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം മുഖ്യമന്ത്രി ഓർമിപ്പിച്ചു.
തൃപ്പൂണിത്തുറയിൽ ഉണ്ടായിരുന്ന അമ്പതിലേറെ കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങൾ സംരക്ഷിക്കുന്ന മാതൃക ഇവിടെയും പിന്തുടരണം. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലത്തെ പാലിയത്തച്ഛൻ്റെ നാലുകെട്ടും ഊട്ടുപുരയും, ഡച്ച് കൊട്ടാരവും സംരക്ഷിച്ച മാതൃകയിൽ തൃപ്പൂണിത്തുറയിലെയും ചരിത്രശേഷിപ്പുകൾ കാത്തുസൂക്ഷിക്കണം. കഥകളി അടക്കമുള്ള അനുഷ്ഠാന കലകളുടെ കേന്ദ്രമായ തൃപ്പൂണിത്തുറയിലെ 50 വർഷം പൂർത്തിയാക്കുന്ന വനിതാ കഥകളി സംഘത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കുട്ടിക്കാലം മുതൽ ഒരു കാഴ്ചക്കാരനായി ഈ പരിപാടിയിൽ പലതവണ പങ്കെടുത്തിട്ടുണ്ടെന്നും, അത്തച്ചമയം തനിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമകളാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദത്തിൻ്റെ സന്ദേശമാണ് ഈ ആഘോഷം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മന്ത്രി അനൂപ് ജേക്കബാണ് ചടങ്ങിൽ അത്തപ്പതാക ഉയർത്തിയത്. നടൻ ജഗദീഷ് ഉദ്ഘാടന സമ്മേളനത്തിന് ശേഷം അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജന പ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവര്‍ ഉദ്ഘാടന വേദിയിൽ സംബന്ധിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.