തൃശൂർ: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച 'മിസ' നാടകത്തിൻ്റെ ദൃശ്യങ്ങൾ വെട്ടിയെടുത്ത് സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡിവൈഎഫ്ഐ.
നാടകത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സദാചാര ആക്രമണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി.നാടകത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനങ്ങളുമായി രംഗത്തെത്തുന്നതെന്ന് വി.കെ സനോജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനമാണ് നാടകം അവതരിപ്പിക്കുന്നത്. ജീവിതയാഥാർഥ്യങ്ങളെ വേദിയിൽ അവതരിപ്പിക്കുമ്പോൾ സദാചാരത്തിൻ്റെ കണ്ണിലൂടെ ഡിവൈഎഫ്ഐയെ ആക്രമിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മറുപടിയായി നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
1975ലെ അടിയന്തരാവസ്ഥ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നുവെന്ന് വി.കെ സനോജ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കലാകാരിയായതിൻ്റെയും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിച്ചതിൻ്റെയും പേരിൽ സ്നേഹലത റെഡ്ഡി നേരിട്ട കൊടിയ പീഡനത്തിൻ്റെ കഥയാണ് 'മിസ' പറയുന്നത്. അധികാരത്തിൻ്റെയും ചൂഷണത്തിൻ്റെയും രാഷ്ട്രീയം ഇന്നും അവസാനിച്ചിട്ടില്ലെന്ന കൃത്യമായ സന്ദേശമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്.
നാടകത്തിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിൻ്റെ കണ്ണിലൂടെ നോക്കുന്നവർ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒരു ജനത അനുഭവിച്ച പീഡനങ്ങളെയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ഇതിനുമുൻപും നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ടെന്നും അന്നൊന്നും ഉണ്ടാകാത്ത വിവാദമാണ് ഇപ്പോൾ സൃഷ്ടിക്കുന്നതെന്നും സനോജ് ചൂണ്ടിക്കാട്ടി. കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രം വളച്ചൊടിക്കുന്നവർക്കുള്ള മറുപടി
നാടകം കൃത്യമായ രാഷ്ട്രീയമാണ് പറയുന്നതെന്ന് നാടകത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ചിന്നു ചിലങ്ക പ്രതികരിച്ചു. ചരിത്രബോധമില്ലാത്തവർക്കും ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ഇരു കൂട്ടർക്കും 'മിസ' എന്ന നാടകം വലിയൊരു അടിയാണെന്നും ചിന്നു ചിലങ്ക വ്യക്തമാക്കിഎന്താണ് മിസ നാടകം?
1971ൽ പാർലമെൻ്റ് പാസാക്കിയ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് എന്നതിൻ്റെ ചുരുക്കപ്പേരാണ് മിസ (MISA). 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് രാഷ്ട്രീയ എതിരാളികളെയും മാധ്യമ പ്രവർത്തകരെയും അന്യായമായി തടവിലിടാൻ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. ഈ നിയമപ്രകാരം അറസ്റ്റിലായി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രമുഖ സാമൂഹിക പ്രവർത്തകയും നടിയുമായിരുന്നു സ്നേഹലത റെഡ്ഡി.ബെംഗളൂരു സെൻട്രൽ ജയിലിൽ എട്ടുമാസത്തോളം തടവിൽ കഴിഞ്ഞ അവർക്ക് ആസ്ത്മ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നിഷേധിക്കപ്പെട്ടു.
പരോളിൽ ഇറങ്ങി ദിവസങ്ങൾക്കകം 1977ൽ അവർ ഹൃദയാഘാതം മൂലം മരിച്ചു. ഭരണകൂട ഭീകരതയുടെ ഇരയായ സ്നേഹലത റെഡ്ഡിയുടെ ജയിൽ ജീവിതവും പോരാട്ടവും പ്രമേയമാക്കിയാണ് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ 'മിസ' എന്ന നാടകം വേദിയിലെത്തിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.