തിരുവനന്തപുരം; വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ജോണിന്റെ കുടുംബവുമായി സംസാരിച്ചു. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും വിഴിഞ്ഞം എംഎൽഎ എം.വിൻസന്റും സംഘത്തിലുണ്ടായിരുന്നു. തങ്ങളുടെ ദുഃഖം കുടുംബാംഗങ്ങൾ മന്ത്രിമാരോടു പങ്കുവച്ചു. തിരച്ചിൽ ഊർജിതമാണെന്നും വേണ്ട നടപടികളെല്ലാം എടുക്കുമെന്നും മന്ത്രിമാർ കുടുംബത്തെ അറിയിച്ചു.കുടുംബത്തിന്റെ വേദനയിലും പ്രയാസങ്ങളിലും പങ്കാളികളാകാനാണ് ഇന്നു വിഴിഞ്ഞത്ത് എത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘‘വിലപ്പെട്ട ജീവനാണ് അവർക്ക് നഷ്ടപ്പെട്ടത്.പ്രതീക്ഷ കൈവിടാതെ ഇപ്പോഴും തിരച്ചിൽ നടക്കുന്നുണ്ട്. നീണ്ടകരയിലും തിരച്ചിൽ നടക്കുന്നുണ്ട്. കടലിൽ പോയി പരിചയമുള്ള പ്രദേശവാസികളും തിരച്ചിൽ സംഘത്തിലുണ്ട്. സർക്കാരിനു ചെയ്യാന്‍ കഴിയുന്ന പരമാവധി ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ ദുഃഖം ഉൾക്കൊള്ളുന്നു’’– ചെന്നിത്തല പറഞ്ഞു.കുടുംബവുമായി സംസാരിച്ചെന്നും അപകടമുണ്ടായി ആദ്യ മണിക്കൂറുകളിൽ എന്താണു ചെയ്യേണ്ടത് എന്നതിനെ പറ്റി എസ്ഒപി തയാറാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ പറഞ്ഞു. ‘‘എല്ലാവരുമായി സംസാരിച്ചു.
ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി ഗോൾഡൻ അവറിൽ (ആദ്യ മണിക്കൂറുകളിൽ) ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് ഉൾക്കൊള്ളിച്ച് ഒരു എസ്ഒപി തയാറാക്കുകയാണ്. വകുപ്പ് അതിന്റെ തയാറെടുപ്പിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ എസ്ഒപി ഉണ്ടാക്കും. വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. കടലിൽ പോകുന്നവർക്ക് നൽകുന്ന മുന്നറിയിപ്പ് കുറച്ച് കൂടി ശക്തമാക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. തിരച്ചിലിനാണ് എപ്പോഴും ഞങ്ങൾ പ്രധാന്യം കൊടുത്തത്’’– അബ്ദുൽ ഗഫൂർ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.