പയ്യന്നൂർ: പയ്യന്നൂർ ബൈപ്പാസിലെ കോത്തായിമുക്ക് ദേശീയപാത-66-ൽ വിള്ളൽ. അഞ്ചരമീറ്റർ ഉയരമുള്ള ബൈപ്പാസ് റോഡിന്റെ മധ്യത്തിലാണ് പിളർപ്പ് രൂപപ്പെട്ടത്. വിള്ളൽ കാണാതിരിക്കാൻ മൂന്ന് മീറ്ററോളം ടാർ ഒഴിച്ച നിലയിലാണ്.
3.82 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കിലും റീൽസ് എടുക്കുന്നവരും പ്രഭാതസവാരിക്കാരും അതിലൂടെ പോകാറുണ്ട്. വലിയ വാഹനങ്ങൾ ആ ഭാഗത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കോത്തായിമുക്കിലെ പ്രവേശനഭാഗം തടസ്സപ്പെടുത്തിയിട്ടുണ്ട്. കുറച്ചുദിവസം മുൻപ് നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്.
ആദ്യം കണ്ട വിള്ളലിനേക്കാൾ നീളം കൂടിയപ്പോൾ അധികൃതരെ അറിയിച്ചു. അവർ ഉടൻ ടാർ ഒഴിച്ച് മറയ്ക്കുകയും ആ ഭാഗത്തേക്കുള്ള വാഹനപ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവമുള്ള പിളർപ്പല്ല എന്നുമാണ് നിർമാണ ഏജൻസി അറിയിച്ചത്. വയലും ചതുപ്പും ദേശീയപാതാ അതോറിറ്റി നിയോഗിച്ച നാലംഗ പഠനസമിതിയുടെ റിപ്പോർട്ടിൽ ഉത്തരമലബാറിനെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ 3.82 കിലോമീറ്റർ നീളമുള്ള പയ്യന്നൂർ ബൈപ്പാസ് വരുന്ന ഭാഗം വയൽ, ചതുപ്പ് പ്രദേശങ്ങളാണ്. കോത്തായിമുക്ക് ഭാഗത്ത് നിർമാണസമയത്തും ഇടിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കോത്തായിമുക്ക് പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ടാണ് ബൈപ്പാസ് അവസാനിക്കുന്നത്.
ഈ ബൈപ്പാസിലെ പെരുമ്പപ്പാലം ഉൾപ്പെടെ പൂർത്തിയായി. എന്നാൽ നിലവിൽ പെരുമ്പപാലത്തിന് ഇരുവശവും ചതുപ്പുനിലമായതിനാൽ മണ്ണിട്ടുയർത്തിയുള്ള നിർമാണം മാറ്റാൻ ദേശീയപാതാ അതോറിറ്റി നിർദേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.