തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതിക്കായി തയാറാക്കിയ അലൈൻമെന്റിൽ പറയുന്ന സ്ഥലത്ത് മറ്റു നിർമാണങ്ങൾക്ക് നിയന്ത്രണം ഉണ്ടെന്നിരിക്കെ, മെഡിക്കൽ കോളജ് ജംക‍്ഷനിൽ എസ്കലേറ്ററോടു കൂടിയ കാൽനട മേൽപാലം നിർമിക്കാൻ കോർപറേഷൻ.
കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ റോഡ് സുരക്ഷാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മേൽപാല നിർമാണത്തിന്റെ സാധ്യതാ പഠനത്തിനായി സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ നഗരാസൂത്രണ സ്ഥിര സമിതി തീരുമാനിച്ചു. ഈ തീരുമാനത്തിന് കഴിഞ്ഞ ദിവസം കൂടിയ കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി.
കഴക്കൂട്ടം– കാര്യവട്ടം– ശ്രീകാര്യം– ഉള്ളൂർ– മെഡിക്കൽ കോളജ്–പട്ടം–പാളയം– തമ്പാനൂർ–പാപ്പനംകോട് വഴിയാണ് മെട്രോ റെയിലിന്റെ ഒരു സർവീസ് റൂട്ട് തയാറാക്കിയിട്ടുള്ളത്. റോഡ് വഴിയുള്ള ഗതാഗതത്തിന് തടസ്സം വരാത്ത വിധം തൂണുകളിലായാണ് റെയിലിന്റെ ട്രാക്ക് സജ്ജമാക്കുന്നത്. ഇതിനു വിഘാതമായി കാൽനട മേൽപാലം നിർമിക്കുന്നതിലെ യുക്തി കോർപറേഷൻ വ്യക്തമാക്കിയിട്ടില്ല.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റോഡ് കുറുകെ കടക്കാനുള്ള ബുദ്ധിമുട്ട് കാരണം മുൻപ് പല തവണ മേൽപാല നിർമാണം എന്ന ആശയം മുന്നോട്ടു വച്ചിരുന്നു. അന്നെല്ലാം മെട്രോ റെയിൽ കടന്നു പോകുന്നു എന്ന കാരണത്താൽ വേണ്ടെന്നു വച്ച പദ്ധതിയാണിത്. കിഴക്കേക്കോട്ടയിൽ സ്വകാര്യ ബസുകൾക്കായി ബസ് സ്റ്റാന്റ് നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, കാൽനട മേൽപാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന വിവരം കോർപറേഷനിൽ നിന്ന് അറിയിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ എസ്.എസ്.സിന്ധു അറിയിച്ചു. ജംക‍്ഷന്റെ ഒരു ഭാഗം മെഡിക്കൽ കോളജ് വാർഡിലും മറുവശം പട്ടം വാർഡിന്റെ പരിധിയിലുമാണ് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.