തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മാർത്താണ്ഡത്തിന് സമീപം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) നെയാണ് മാർത്താണ്ഡത്തിന് സമീപം കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കണ്ടെത്തിയ കണ്ണക്കോട് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ കണ്ടെത്തി. മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകളില്ലാത്ത നിലയിലായിരുന്നു കാർ. ചില്ലുകൾ തകർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ.
അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അതുലിന്റെ പേരിൽ എട്ട് കേസുകൾ നിലവിലുണ്ടായിരുന്നു. ഒരു വർഷത്തേക്ക് പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി അതുലിനെ വിലക്കിയിരുന്നു. മാസങ്ങൾക്ക് മുൻപാണ് നിരോധന കാലാവധി അവസാനിച്ചത്. ഇക്കഴിഞ്ഞ 27-ാം തീയതി വൈകീട്ടാണ് അതുൽ ചെങ്കവിളയിലെ വീട്ടിൽനിന്ന് പോയത്. കുഴിത്തുറയിലെ സുഹൃത്തിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് അതുൽ കാറിൽ വീട്ടിൽനിന്ന് യാത്ര തിരിച്ചത്.
28-ന് നൂലുകെട്ട് ചടങ്ങിൽ അതുൽ പങ്കെടുത്തതായി തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്തവരോടൊപ്പം അതുൽ ബാറിൽ പോയി മദ്യപിച്ചതായും പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചുകാലമായി പളുകലിൽ താമസിക്കുകയായിരുന്ന അതുൽ നാഗർകോവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തമിഴ്‌നാട് ശിവസേന എന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷമായി അക്രമ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നതായും വിവരമുണ്ട്. മൃതദ്ദേഹം നാഗർകോവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അന്വേഷണം തമിഴ്‌നാട് പൊലീസ് തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.