എറണാകുളം ;സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങളിൽ മറുപടിയുമായി നടൻ ജോജു ജോർജ്.
നട്ടാല്‍ കുരുക്കാത്ത നുണകളാണ് തന്‍റെ പേരില്‍ ചേര്‍ത്ത് ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് താരം പറയുന്നു. തന്റെ ശമ്പളം അഞ്ച് കോടിയാണെന്ന് പറയുന്നത് കേട്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ചോദിച്ചാൽ അതിന്റെ സത്യാവസ്ഥ അറിയാമെന്നും ജോജു പറഞ്ഞു. അഞ്ച് കോടിയല്ല അതിന്റെ മൂന്നിലൊന്ന് തന്നാൽ പോലും താൻ അഭിനയിക്കുമെന്നും 16 ഫോണുകൾ എറിഞ്ഞു പൊട്ടിച്ചുവെന്ന് അറിയുന്നത് അസംബന്ധമാണെന്നും താരം വ്യക്തമാക്കി.‘‘ഞാനൊരു 16 ഫോൺ തല്ലിപൊളിച്ചെന്നും അഞ്ച് കോടിയാണ് എന്റെ ശമ്പളമാണെന്നും പറഞ്ഞൊരു വിഡിയോ ഇറങ്ങിയിട്ടുണ്ട്.നിങ്ങളിതിന്റെ സത്യാവസ്ഥ അറിയണം. കാരണം എന്റെ ശമ്പളമെന്തെന്നുള്ളത് ഇവിടെ പ്രൊഡ്യുസേഴ്സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ കഴിയും.
ആ പറയുന്ന പൈസയുടെ പകുതിയുടെ പകുതി തന്നാലും അഭിനയിക്കാൻ ഞാൻ റെഡിയാണ്. പിന്നെ ഈ 16 ഫോൺ തല്ലിപൊളിക്കുന്ന കാര്യം, ഐ ഫോൺ ഒക്കെയാണെങ്കില്‍ ഒരു ഫോണിന് ഒരുലക്ഷം രൂപയാകും. അപ്പോൾ 16 ലക്ഷം രൂപയാകും. 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസം വേണം, ഇതിന്റെ ഡാറ്റ മാറ്റേണ്ടെ. ആകെ നാൽപത് ദിവസമേ ഷൂട്ട് ഒള്ളൂ. പറയുന്നതിന് ഒരു മര്യാദ വേണ്ടെ. ഇങ്ങനെയൊക്കെ പറഞ്ഞ് എനിക്ക് വരുന്ന നിർമാതാക്കളെ മുടക്കുക. ഇതൊക്കെ എന്നെയാണ് ബാധിക്കുന്നത്.
കാര്യങ്ങളുടെ നിജസ്ഥിതി പോലും തിരക്കാതെയാണ് ഒരോരുത്തർ വിഡിയോ ചെയ്യുന്നത്. അതെന്നെയും എന്റെ സിനിമയെയും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളെയുമാണ് ബാധിക്കുന്നത്. എനിക്ക് വെറുതെ സിനിമ അഭിനയിച്ച് മുന്നോട്ടുപോയാൽ മതി.അതിനുള്ള സാഹചര്യം തരണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്.ഞാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ നിങ്ങൾ പോസ്റ്റ് ചെയ്തോളൂ, അല്ലാത്ത കാര്യങ്ങൾ എന്നെ ബാധിക്കും.
എന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. ഞാനൊരു മോശം വ്യക്തിയാണ്, ഒരു പ്രശ്നക്കാരനാണ് എന്നു പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. ജോഷി സാറിന്റെ കൂടെ ഇപ്പോൾ മൂന്നാമത്തെ സിനിമ ചെയ്യുകയാണ്. ഒരു പ്രശ്നക്കാരനാണെങ്കിൽ സാർ സിനിമ ചെയ്യുമോ? എന്റെ പണി പഠിച്ച് മനസ്സിലാക്കി ചെയ്തുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഇവിടെ വരെ നിൽക്കുന്നത്. ഒരിക്കലും ഒരാളെ ടാർഗറ്റ് ചെയ്യാനോ ന്യൂസ് വാല്യു ഉണ്ടാക്കാനോ അല്ല ഇതിവിടെ പറയുന്നത്. എന്റെ ഗതികേടുകൊണ്ടാണ് നിങ്ങളോട് സംസാരിക്കേണ്ടി വരുന്നത്. നിങ്ങൾക്ക് ചിരി വരുന്നുണ്ടാകും. പക്ഷേ ഞാൻ പറയുന്നത് സത്യമാണ്.’’
യൂട്യൂബറായ ശാന്തിവിള ദിനേശ് ആണ് ജോജുവിനെതിരെ ഇത്തരത്തിലൊരു ആരോപണം തന്റെ യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ചത്. സെറ്റിൽ ആവശ്യത്തിന് തലവേദന തരുന്ന ഒരു നടനാണ് ജോജു ജോർജ് എന്നും വരവ് സിനിമയുടെ സെറ്റിൽ 16 മൊബൈൽ ഫോണുകളാണ് താരം എറിഞ്ഞുപൊട്ടിച്ചതെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു
‘‘വരവിലെ നായകന്‍ ജോജു ജോര്‍ജാണ്. അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍. വരവിന്റെ സെറ്റില്‍ മാത്രം 15-16 സെല്‍ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ദൃക്‌സാക്ഷിയായ ഒരാള്‍ എന്നോട് പറഞ്ഞത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും, സെറ്റില്‍ ദേഷ്യം വന്നാലും ഫോണിനെയാണ് ആദ്യം ആക്രമിക്കുക. അതിന് വായില്ലല്ലോ, തിരിച്ചടിക്കില്ലല്ലോ. സിനിമാക്കാരന്‍ ആയതിനാല്‍ ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഫോണുകള്‍ വീട്ടില്‍ കാണുമായിരിക്കും. അഞ്ച് കോടി പ്രതിഫലമാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍ പ്രതിഫലമായി ചോദിക്കുന്നത്. ആലോചിച്ചു നോക്കൂ, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധായകനും നായകനും നിര്‍മാതാവുമൊക്കെയായ ജോജു വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്. അഞ്ചു കോടി രൂപയാണ് ശമ്പളമായി ചോദിക്കുന്നത്. പിന്നെ ആവശ്യത്തിന് തലവേദനയും തരും.’’–ശാന്തിവിളയുടെ വാക്കുകൾ.
അതേസമയം മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ വർക്ക് നടത്തുന്നുവെന്ന ഗുരുതര ആരോപണം ജോജു ജോർജ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിൻ്റെ പ്രതികരണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്‌ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. 'വരവ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ജോജു ഇൻസ്റ്റഗ്രാം ലൈവിൽ വന്നത്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും നടൻ സംസാരിച്ചു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.