തിരുവനന്തപുരം: പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസ്സുകാരുടെ ആക്രമണം നടക്കുന്നതിൽ നിയമനടപടിക്ക് തയ്യാറെടുത്ത് കെഎസ്ആർടിസി.
ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കെഎസ്ആർടിസി അറിയിച്ചു.2026 ജൂലൈ 23-ന് കൊട്ടാരക്കര ഡിപ്പോയിലെ RPA 44 (FP) ബസിനു നേരെ ഇത്തരമൊരു ആക്രമണം നടന്നതായി റിപ്പോര്ഡട്ടുകൾ വന്നിരുന്നു. എറണാകുളത്ത് നിന്ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം സർവീസ് നടത്തുന്നതിനിടെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസിനെ തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തതായി കെഎസ്ആർടിസി പറയുന്നു.
വിവരം ഉടൻ വൈക്കം പോലീസിനെ അറിയിക്കുകയും പോലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ PDPP ആക്ട് ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ പ്രകാരം വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ, 2026 ജൂലൈ 24-ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം–പത്തനംതിട്ട (LS Ordinary) സർവീസ് ഭരണിക്കാവിൽ രാവിലെ 9.00 മണിയോടെ ഓപ്പറേറ്റ് ചെയ്യുന്നതിനിടെ KL 61 E 7850 നമ്പർ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവും കൂടാതെ കെഎസ്ആർടിസി ഡ്രൈവറായ എസ് രാജീവിനെ മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കെഎസ്ആർടിസി കാണുന്നതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് വകുപ്പുമായി ഏകോപിതമായ നടപടികൾ സ്വീകരിച്ചുവരുന്നു. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.
പൊതുഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള എല്ലാ നിയമങ്ങളും കർശനമായി പ്രയോഗിക്കുമെന്നു് കെഎസ്ആര്‍ടിസി പറഞ്ഞു. ഇത്തരം നടപടികൾ ആവർത്തിക്കുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി ചെയർമാൻ അറിയിച്ചു. പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും കെഎസ്ആർടിസി അഭ്യർത്ഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.