കോട്ടയം ;അർധരാത്രിയിലെ മോഷണ സംഭവങ്ങളും ലഹരി ഉപയോഗവും കൈമാറ്റവും തടയാൻ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെ രാത്രി പട്രോളിങ്ങിൽ ഉൾപ്പെടുത്താൻ പൊലീസ്.
എല്ലാ റസിഡന്റ്സ് അസോസിയേഷനുകളുമായും ചർച്ച നടത്താൻ അതാതിടങ്ങളിലെ എസ്എച്ച്ഒമാർക്ക് ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ നിർദേശം.450 അസോസിയേഷനുകൾജില്ലയിൽ ഉണ്ടെന്നാണ് പൊലീസ് കണക്ക്. അസോസിയേഷൻ ഇല്ലാത്തയിടങ്ങളിൽ പൊലീസ് മുൻകയ്യെടുത്ത് രൂപീകരിക്കും. ഭാരവാഹികളെ ഉൾപ്പെടുത്തി രാത്രി പട്രോളിങ് ശക്തമാക്കും. കോട്ടയം നഗരമധ്യത്തിലെ കൊലപാതകത്തിന്റെയും സമീപകാല മോഷണ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അർധരാത്രി മദ്യപർ നഗരത്തിൽ ഏറ്റുമുട്ടുന്നു, അതിൽ ഒരാൾ കൊല്ലപ്പെടുന്നു. പൊലീസിന് വീഴ്ചയുണ്ടായോ?
കുറച്ചുകാലമായി ജില്ല ശാന്തമാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല. പൊലീസിന്റെ ജാഗ്രതയ്ക്കൊപ്പം ജനവും സദാ ഉണർന്നിരിക്കുന്നതിനാലാണ് ഇത്. നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. പെട്ടെന്നുണ്ടായ പ്രകോപനം ആയിരുന്നു. സംഭവ സ്ഥലത്തിന്റെ 100 മീറ്റർ അരികിൽ പൊലീസ് പട്രോളിങ് സംഘം ഉണ്ടായിരുന്നു. അവരാണ് കുത്തേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല. പട്രോളിങ് കൂടുതൽ ശക്തമാക്കും.
മോഷ്ടാക്കളുടെ ഇഷ്ടജില്ലയായി കോട്ടയം മാറുന്നുവെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. മൺസൂണിന്റെ മറവിൽ മോഷണങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതിലെ പ്രതികളെ കൃത്യമായി പിടികൂടാനും കഴിയുന്നുണ്ട്. 90 ശതമാനം കേസുകളിലെയും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞു. ചങ്ങനാശേരിയിൽ 6 ബൈക്കുകൾ കണ്ടെത്തി. തലയോലപ്പറമ്പ് ഇടവട്ടത്തെ മോഷണത്തിലും പ്രതിയെ പിടികൂടി. സമീപജില്ലകളിലെ കേസുകളിലെ പ്രതികളെയും പിടിക്കുന്നുണ്ട്. 5 വർഷത്തിനിടെ ജയിലിൽ നിന്നിറങ്ങിയ മോഷണക്കേസ് പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സമീപകാല മോഷണക്കേസ് പ്രതികളെ ട്രാക്ക് ചെയ്യാനും ശ്രമിക്കുന്നുണ്ട്. മോഷണങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിലാണ് എന്നും ശ്രദ്ധ.
ജില്ലാ പൊലീസിന്റെ പ്രവർത്തന ശൈലി മാറേണ്ടതുണ്ടോ? ഏറ്റവും വിശ്വാസമുള്ള ഇന്റലിജൻസ് സംവിധാനമായി പൊലീസിനെ ജനത്തിന് സഹായിക്കാനാകും. അതിന്റെ ഭാഗമായി ജനമൈത്രി പൊലീസിങ് അഴിച്ചുപണിയുകയാണ്. ഓരോ സ്റ്റേഷന്റെയും പരിധിയിലെ ബീറ്റുകൾ ജനവുമായി ഏറ്റവും അടുത്ത് പൊലീസ് എത്തുന്ന തരത്തിൽ പുനഃക്രമീകരിക്കും.
ബീറ്റ് ഓഫിസറെയും അസിസ്റ്റന്റ് ബീറ്റ് ഓഫിസറെയും നിയമിക്കും. ഓപ്പറേഷൻ തൂഫാന്റെയും നിയമവിരുദ്ധ– ക്രിമിനൽ പ്രവർത്തനങ്ങളെ തടയുന്നതിന്റെയും ക്രമസമാധാന പ്രശ്നങ്ങൾ വേഗത്തിൽ അറിയുന്നതിന്റെയും പ്രധാന സ്രോതസ്സായി ജനത്തെ മാറ്റും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.