കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാർ ഉൾപ്പെടെ മയക്കുമരുന്ന് വിറ്റുകിട്ടിയ പണമെല്ലാം നൽകിയത് ഒരു വ്യക്തിക്കെന്ന് റിപ്പോർട്ട്.
വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎ മൊത്തവിതരണക്കാരനെന്നും ഇയാളുടെ നിർദേശാനുസരമാണ് പണമിടപാടുകളെല്ലാം നടന്നതെന്നുമാണ് റിപ്പോർട്ട്. ഇയാളുടെ കീഴിലുള്ള ശൃംഖലയിലെ ചിലർ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായത്.വയനാട്ടുകാരനായ യുവാവ് കേരളം വിട്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി കേരളാ പോലീസ് അന്വേഷണം വ്യാപിപ്പിച്ച് കഴിഞ്ഞു. അധ്യാപികമാരുടെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ്, പണമെല്ലാം അയച്ചത് ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കാണ്. ക്യുആർ കോഡ് നൽകി പണം അയക്കാൻ നിർദേശിക്കുന്നതാണ് സംഘത്തിൻ്റെ രീതി. ഒരു കോടിയിലേറെ രൂപ ജിജിൽ അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.അറസ്റ്റിലായവരുടെ സ്വത്ത് കണ്ടുകെട്ടും
കേസിൽ അറസ്റ്റിലായ അധ്യാപികമാരുൾപ്പെടെയുള്ളവർ മയക്കുമരുന്ന് ഇടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ എൻഡിപിഎസ് ആക്ട് പ്രകാരം കണ്ടുകെട്ടുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അനധികൃതമായി സ്വത്ത് സമ്പാദിക്കാനാണ്. അറസ്റ്റിലായവർ മാസശമ്പളം ഉപയോഗിച്ചല്ലാതെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതും, ഇവരുടെ ജീവിതരീതിയും പരിശോധിക്കുകയാണെന്നും ഡിഐജി പറഞ്ഞു.
അധ്യാപികമാരായ കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ ഇടപാടിലൂടെയുള്ള പണമാണ്. ആദ്യം വടകരയിൽ അറസ്റ്റിലായ സഫ്വാൻ 5000 രൂപയായിരുന്നു കീർത്തനയ്ക്ക് അയച്ചത്. അധ്യാപികമാരെ പോലെ എംഡിഎംഎ ഇടപാടിൽ വേറെയും കുറേപ്പേർ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
അധ്യാപികമാരുടെയും ജിജിലിൻ്റെയും അക്കൗണ്ടിലേക്ക് പണമയച്ചവർ നിരവധിയാണ്. ഒരു അക്കൗണ്ടിലേക്കുമാത്രം 100ലേറെപ്പേർ പണമയച്ചിട്ടുണ്ട്. കൂടുതലും 2000 രൂപയാണ് വന്നിരിക്കുന്നത്. ഇവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.വടകര എംഡിഎംഎ കേസിൽ അഞ്ചു പ്രതികളെ ഇതിനോടകം അറസ്റ്റുചെയ്തിട്ടുണ്ട്.
ഇതിൽ നാലുപേരുടെയും അക്കൗണ്ടിലേക്ക് ആറുമാസത്തിനിടെ കോടികളുടെ ഇടപാടാണ് നടന്നത്. ചെറിയ ഇടപാടുകൾ മുതൽ വലിയ തുകവരെ അക്കൗണ്ടുകളിലേക്ക് എത്തി.വിദ്യാർഥികൾക്കടക്കം ലഹരി നൽകുന്നുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.