യുകെ :കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിക്കാതെ എല്ലാ വിദേശ കുറ്റവാളികളെയും ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് സ്വന്തം നാടുകളിലേക്ക് നാടുകടത്താനുള്ള പുതിയ പദ്ധതി തയ്യാറാക്കുകയാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ച വിദേശ കുറ്റവാളികളെ മാത്രമാണ് നാടുകടത്തുന്നതിനായി പരിഗണിക്കാറുള്ലത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വിദേശ കുറ്റവാളികളെയും നാടുകടത്തലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം വിപുലീകരിക്കാനാണ് ഹോം സെക്രട്ടറി ശ്രമിക്കുന്നത്.ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലും ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കുറ്റവാളിയേയോ അയാളുടെ കുടുംബത്തിലെ ഒരു അംഗത്തെയോ നാടുകടത്തല്‍ വഴിയുണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതം അമിതമായി ബാധിക്കാത്ത സാഹചര്യത്തില്‍, അവരെ നാടുകടത്താന്‍ കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഗൗരവം ഏറുതോറും കുറ്റവാളിയെ നാടുകടത്തുന്നത് പൊതുജനതാല്പര്യത്തിന് കൂടുതല്‍ അനുകൂലമാകുമെന്നും ബില്ലില്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളില്‍ പ്രതികളായവര്‍ക്ക് അഭയം നല്‍കിയതായി കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറു ബോട്ടില്‍ അനധികൃതമായി ചാനല്‍ കടന്നെത്തിയ 57 പേര് ഉള്‍പ്പടെ 300 ല്‍ അധികം പേരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥറ്റും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡുകളില് അറസ്റ്റ് ചെയ്തു. സംഘടിത കുടിയേറ്റ കുറ്റകൃത്യങ്ങളെയും അനധികൃത വ്യാപാരത്തെയും തടയുന്നതിനുള്ള പോലീസ് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. പത്ത് ലക്ഷം പൗണ്ടിലധികം ക്യാഷ് ആയി പിടികൂടിയതായും നാഷണല്‍ പോലീസ് ചീഫ്സ് കൗണ്‍സില്‍ (എന്‍ പി സി സി) അറിയിച്ചു. ജൂണ്‍ 15 മുതല്‍ 20 വരെ അഞ്ചു ദിവസമായിരുന്നു റെയ്ഡ് നീണ്ടുനിന്നത്.
അതോടൊപ്പം, 7 ലക്ഷം പൗണ്ടിലധികം വില വരുന്ന അനധികൃത പുകയില, വേപ്പുകള്‍, സിഗരറ്റുകള്‍ എന്നിവയും പിടികൂടി. അതോടൊപ്പം കാറുകള്‍, ഇ - ബൈക്കുകള്‍, മയക്കുമരുന്ന് എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. ബാര്‍ബര്‍ ഷോപ്പുകള്‍, വേപ്പ് ഷോപ്പുകള്‍, കാര്‍ വാഷുകള്‍, നെയില്‍ സലൂണുകള്‍, ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിലായിരുന്നു റെയ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അനധികൃത തൊഴിലാളികള്‍ക്ക് മറ്റാരും അറിയാതെ തൊഴില്‍ നല്കാന് ആവുമെന്നതിനാലും, കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം വെളുപ്പിക്കാം എന്നതിനാലും അത്തരം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്‍ പി സി സി അറിയിച്ചു.
പ്രസവ സമയത്ത് വേദന കുറയ്ക്കുന്നതിനുള്ള എപ്പിഡ്യൂറല്‍ ലഭിക്കാനുള്ള സാധ്യത വെള്ളക്കാരേക്കാള്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കും കുറവാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യു കെയില്‍ നടന്ന 27 ലക്ഷത്തിലധികം പ്രസവങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിച്ച് നടത്തിയ വിശകലനത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ വെള്ളക്കാരല്ലാത്തവര്‍ക്ക് കടുത്ത വിവേചനം നേരിടേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എ ആന്‍ഡ് ഇയില്‍ പ്രവേശിക്കപ്പെട്ട കുട്ടികള്‍ മുതല്‍ പാലിയേറ്റീവ് കെയറിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് വരെ വേദനസംഹാരികളുടെ കാര്യത്തില്‍ ഈ വിവേചനം അനുഭവിക്കേണ്ടി വരുന്നെന്നും ദി ഗാര്ഡിയന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടനിലെ മെഡിക്കല്‍ മേഖലയിലെ പ്രൊഫഷണല്‍ സംഘടനകളായ നാല് റോയല്‍ കോളേജുകളും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ വിവരശേഖരണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനസ്തേഷ്യ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച, പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് വേദന സംഹാരികള്‍ നല്‍കുന്നതിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വിശദാംശങ്ങളാണ് പഠനവിധേയമാക്കിയത്. ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കരീബിയന്‍ മേഖലയില്‍ നിന്നുള്ള കറുത്ത വര്‍ഗ്ഗക്കാരുമാണ് ഇക്കാര്യത്തില്‍ കൂടുതലായി വിവേചനം നേരിടുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്ക് വേദനാ സംഹാരികള്‍ ലഭിക്കുന്നതിനുള്ള സാധ്യത വെള്ളക്കാരേക്കാള്‍ യഥാക്രമം 24 ശതമാനം, 15 ശതമാനം, 8 ശതമാനം എന്നിങ്ങനെ കുറവാണ്. മറ്റേണിറ്റി രംഗത്ത് സംഭവിക്കുന്ന വീഴ്ച്ചകളെ കുറിച്ച് കഴിഞ്ഞയാഴ്ച്ച ലേബര്‍ പാര്‍ട്ടിയുടെ പ്രഭുസഭാംഗവും മുന്‍ നയതന്ത്രജ്ഞനുമായ വലേറി ആമോസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.