കോട്ടയം :പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ജൂലായ് 10ന് ശേഷമെന്ന് വിവരം.
വിദേശത്തുള്ള രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമാകും ചർച്ചകൾ ആരംഭിക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അധ്യക്ഷനൊപ്പം പുതിയ വർക്കിങ് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കും. എന്നാൽ ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം ഉടനടി ഉണ്ടാകില്ല. എഐസിസി നിരീക്ഷകന്മാരെ ജില്ലകളിലേക്ക് അയച്ച് താഴെത്തട്ട് വരെയുള്ള പ്രവർത്തകരുടെ അഭിപ്രായം കേട്ട് മതി ജില്ലാ അധ്യക്ഷന്മാരുടെ പ്രഖ്യാപനമെന്നാണ് തീരുമാനം. ഇതിന് രണ്ട് മാസത്തോളം സമയമെടുക്കും.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ സ്ഥാനത്ത് നിന്ന് മാറാനുള്ള സന്നദ്ധത ഇക്കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിൽ അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് മന്ത്രിയായതോടെ സംഘടനയുടെ തലപ്പത്തേക്കും പുതിയ ആളെത്തും. നിയമസഭയിൽ സീറ്റ് ലഭിക്കാത്ത കെഎസ്‌യു അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ യുവജന കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ നിലപാട് നിർണായകമാകും.
അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരാണ് സജീവമായുള്ളത്. ചെറുപ്പക്കാരെയാണ് പരിഗണിക്കുന്നതെങ്കിൽ മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരിൽ ഒരാൾക്കാകും നറുക്കു വീഴുക. ബെന്നി ബഹന്നാൻ, അടൂർ പ്രകാശ് തുടങ്ങിയവരും അധ്യക്ഷ പദത്തിൽ താൽപര്യമുള്ളവരാണ്. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം നടപ്പാക്കണമെന്നാണ് ജോസഫ് വാഴയ്ക്കന്റെ ആവശ്യം. പരിഗണന പട്ടികയിൽ ഉള്ളവരിൽ ജനപ്രതിനിധി അല്ലാത്ത ഒരാൾ വാഴയ്ക്കൻ മാത്രമാണ്.
എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ തിരഞ്ഞെടുപ്പിൽ ജയിച്ചു മന്ത്രിമാരായതോടെയാണ് പുതിയ വർക്കിങ് പ്രസിഡന്റുമാരെ തീരുമാനിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയത്. അധ്യക്ഷ പദവിയിൽ അവസാന റൗണ്ട് വരെ പരിഗണിച്ച ശേഷം മാറ്റിനിർത്തുന്നവരെയാകും വർക്കിങ് പ്രസിഡന്റുമാരാക്കുക.കെപിസിസിയിൽ ആകെയുള്ള 58 ജനറൽ സെക്രട്ടറിമാരിൽ 9 പേർ എംഎൽഎമാരാണ്. വൈസ് പ്രസിഡന്റുമാരിലും പലരും എംഎൽഎമാരായി. ജനപ്രതിനിധി ആകാത്ത ഭാരവാഹികളുടെ പ്രവർത്തന മികവ് പരിഗണിച്ചാകും ഇവർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.
ഇതിനു പുറമെ സെക്രട്ടറിമാരുടേയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും നിയമനങ്ങളും നടത്തേണ്ടതുണ്ട്. മുമ്പ് സെക്രട്ടറിമാരുടെ പട്ടിക കെപിസിസി തയ്യാറാക്കിയെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിയമനം നടന്നിരുന്നില്ല. പുനഃസംഘടന കഴിഞ്ഞ ശേഷം ബോർഡ്–കോർപറേഷൻ വിഭജനം മതിയെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഘടകക്ഷികളുടെ അടക്കം സമ്മർദ്ദം ഉള്ളതിനാൽ അതുവരെ കാക്കാൻ നേതൃത്വം തയ്യാറായേക്കില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.