കൊല്ലം: ജനമൈത്രി പൊലീസിന്റെ വിജയകഥകളുടെ പട്ടികയിൽ ഇടംപിടിക്കുകയാണ് വെളിയം കോടിയാട്ട് വീട്ടിൽ ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോഹനൻപിള്ളയുടെ 39 വർഷത്തിനു ശേഷമുള്ള അറസ്റ്റ്.
പൂയപ്പള്ളി പൊലീസ് പ്രതിയെ കൊണ്ടുവരുന്നത് കോട്ടയം ജില്ലയിലെ കല്ലറ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ്. കല്ലറ പൊലീസ് സ്റ്റേഷനിനിലെ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ എഎസ്ഐ അനീഷിന് അഞ്ചു മാസം മുൻപ് തുടങ്ങിയ സംശയങ്ങളും നിരീക്ഷണങ്ങളുമാണ് മോഹനൻപിള്ളയുടെ അറസ്റ്റിലേക്കു നയിച്ചത്. കല്ലറയിൽ രാജൻ എന്ന പേരിൽ വർഷങ്ങളായി താമസിക്കുകയായിരുന്നു മോഹനൻപിള്ള. രാജൻ എന്ന പേരിൽ തിരിച്ചറിയൽ കാർഡും ആധാർകാർഡും ഒക്കെ സംഘടിപ്പിച്ചതിനാൽ നാട്ടുകാർക്ക് കല്ലറയിൽ രാജൻ കേശവൻ ആയിരുന്നു വെളിയത്തെ മോഹനൻപിള്ള.പൊലീസിനെ കാണുമ്പോൾ മോഹനൻപിള്ള കാണിക്കുന്ന അതിവിനയവും പൊലീസിന്റെ മുന്നിൽപെടാതെ പോകാൻ മനഃപൂർവം നടത്തുന്ന ചില ശ്രമങ്ങളുമാണ് അനീഷിന്റെ നോട്ടപ്പുള്ളിയാകാൻ കാരണം. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു മോഹനൻപിള്ളയുടെ പതിവ്. മദ്യപിച്ചില്ലെങ്കിൽ മാന്യനും. മദ്യപിച്ചാൽ നാട്ടിലും അൽപം വെല്ലുവിളിയും വീരവാദം മുഴക്കലുമൊക്കെ പതിവാണ്. മദ്യപിച്ചില്ലെങ്കിൽ ഇതൊന്നുമില്ല.
പൊലീസിനെയൊന്നും ഇയാൾക്ക് പേടിയില്ല’ മർദനമേറ്റപ്പോൾ പലപ്പോഴായി നാലുതവണ ഭാര്യ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഫോൺ വന്നാൽ ഇൗ വീട്ടിൽ ജനമൈത്രി ബീറ്റ് ഓഫിസർ എത്തണമെന്നാണ് വ്യവസ്ഥ. നാലുതവണയും പൊലീസ് വന്നപ്പോൾ അതിവിനയത്തോടെ മോഹനൻപിള്ള മാപ്പുപറഞ്ഞ് ബീറ്റ് ഓഫിസർ അനീഷിനെ മടക്കി അയയ്ക്കുകയായിരുന്നു പതിവ്. നാലാംതവണ രാജന്റെ ഭാര്യ പറഞ്ഞ ഒരു മറുപടിയിൽ നിന്നാണ് രാജൻ , മോഹനൻപിള്ളയായ അന്വേഷണത്തിലേക്ക് തിരിഞ്ഞത്. ‘സാറേ നിങ്ങൾ ഉദ്ദേശിക്കുന്നയാളൊന്നുമല്ല ഇയാൾ.
ഇപ്പോൾ വിനയം കാണിക്കുന്നുവെന്നേയുള്ളു. പൊലീസിനെയൊന്നും ഇയാൾക്കു പേടിയില്ല, വെളിയം പൊലീസ് സ്റ്റേഷനിൽ കുത്തുകേസിലെ പ്രതിയാണെന്നും മോഹനൻപിള്ളയെന്നാണ് യഥാർഥ പേര് എന്നും എന്നോട് പറഞ്ഞിട്ടുണ്ട്..’’ഭാര്യയുടെ ഇൗ വാചകത്തിൽ മോഹനൻപിള്ളയുടെയും മുഖം പെട്ടെന്ന് മാറുന്നത് ശ്രദ്ധയിൽപ്പെട്ടതായി എഎസ്ഐ അനീഷ് തന്നെ വെളിപ്പെടുത്തുന്നു. ഇതോടെയാണ് കൊലക്കേസിൽ തുമ്പാകുന്നത്. സ്റ്റേഷനിലെത്തി വെളിയം പൊലീസ് സ്റ്റേഷൻ തിരയുമ്പോൾ അങ്ങനെ സ്റ്റേഷനില്ല. പൂയപ്പള്ളി പൊലീസ് എന്നറിഞ്ഞ് അപ്പോൾ തന്നെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൈറ്റർക്ക് വിവരം കൈമാറുന്നു– ഇത്തരത്തിൽ അടിപിടിയിലോ കുത്തുകേസിലോ ഒളിവിൽ കഴിയുന്ന മോഹനൻപിള്ളയുണ്ടയെന്ന്
രാജൻ വീണ്ടും മോഹനൻപിള്ളയാവുന്നു ഏറെനാളായി പിടികിട്ടാത്ത കേസുകളിൽ അന്വേഷണം ഇടയ്ക്ക് പരിശോധന നടത്തുന്ന പൂയപ്പള്ളി പൊലീസിന് ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോഹനൻപിള്ളയണെന്ന തിരിച്ചറിവിലേക്ക് എത്താൻ അധികം സമയം വേണ്ടിവന്നില്ല. ഇത് ഉറപ്പായതോടെ കല്ലറ പൊലീസിന്റെ സ്ക്വാഡ് അംഗങ്ങൾ മോഹനൻപിള്ളയെ രാത്രിതന്നെ വീട്ടിൽ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ മോഹനൻപിള്ളയല്ലെന്ന വാദത്തിൽ ഉറച്ചു നിന്നെങ്കിലും പൂയപ്പള്ളി പൊലീസെത്തിയതോടെ മോഹനൻപിള്ളയെന്ന് സമ്മതിച്ചു.
കൊലക്കേസിനെക്കാൾ വലിയ കുറ്റമാണ് വ്യാജപ്പേരിൽ ആധാർകാർഡ് ഉണ്ടാക്കുന്നതെന്ന് പൊലീസ് ധരിപ്പിച്ചു. കൊലക്കേസിൽ സാക്ഷികളില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും അതിനെക്കാൾ കുറ്റമാണ് വ്യാജപ്പേരിൽ ആധാർ ഉണ്ടാക്കിയതെന്നും തന്ത്രപൂർവം ബോധ്യപ്പെടുത്തിയപ്പോഴാണ് താനാണ് കൊലചെയ്തതെന്ന് മോഹനൻപിള്ള സമ്മതിച്ചതെന്നു കല്ലറയിൽ പോയി പ്രതിയെ കൊണ്ടുവന്ന പൂയപ്പള്ളി എസ്ഐ എം.രജനീഷും പറയുന്നു.
ആറുമാസം മുൻപ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ മോഹനൻപിള്ളയെ വെളിയത്തുള്ള ഒരാൾ കണ്ട് പരിചയപ്പെട്ടുവെന്നും അയാളോട് വെളിയത്തെ എല്ലാ കാര്യങ്ങളും തിരക്കിയതിൽ സംശയം തോന്നിയ വെളിയം സ്വദേശി പൊലീസിന് നൽകിയ വിവരങ്ങളിൽ നിന്ന് മാസങ്ങളായി കോട്ടയത്ത് അന്വേഷണം നടത്തിയാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൂയപ്പള്ളി പൊലീസ് ചൂണ്ടിക്കാട്ടിയത് കോട്ടയം കല്ലറ പൊലീസ് സ്ഥിരീകരിക്കുന്നില്ല. അത്തരം സംഭവം തങ്ങളോട് മോഹനൻപിള്ള പറഞ്ഞിട്ടില്ലെന്നാണ് കല്ലറ പൊലീസ് പറയുന്നത്.
കേസിൽ ഇനിയെന്ത് ? ചന്ദ്രശേഖരൻപിള്ളയെ കൊലക്കേസിൽ പ്രതി ഒളിവിലെന്ന് കാണിച്ചാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിയെ പിടികൂടിയെന്ന് കോടതിയെ അറിയിച്ചതിനാൽ പുനരന്വേഷണത്തിനുള്ള ഉത്തരവ് വാങ്ങണം. പ്രതിയെ പിടികൂടിയ അന്വേഷണ വിവരവും ബാക്കി തെളിവുകളും ഏകോപിപ്പിച്ച് പുതിയ റിപ്പോർട്ട് നൽകണം. മോഹനൻപിള്ളയെ സഹോദരി തിരിച്ചറിഞ്ഞുവെങ്കിലും തിരിച്ചറിയൽ മൊഴി മാത്രം പോരെന്നാണ് പൊലീസ് നിലപാട്. സഹോദരിയുടെയും മോഹനൻപിള്ളയുടെയും ഡിഎൻഎ പരിശോധന നടത്തി ഉറപ്പിക്കണം.
രാജൻ: റേഷൻ കാർഡിലും ആധാറിലും വോട്ടർപട്ടികയിലുംവരെ 1987 ജനുവരി 11 വൈകിട്ട് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവദിവസം സഹോദരീ ഭർത്താവുമായി വഴക്ക് ഉണ്ടായതിനു പിന്നാലെ അയൽവാസിയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടു വന്ന വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ചന്ദ്രശേഖരൻപിള്ളയെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വെട്ടുകത്തി സ്വന്തം വീടിനുള്ളിൽ ഒളിപ്പിച്ച ശേഷമാണ് കടന്നത്. വെളിയം ജംക്‌ഷനിൽ നിന്ന് മോഹനൻപിളള കെഎസ്ആർടിസി ബസിൽ ഓയൂരിൽ എത്തി. ഓയൂരിൽ താമസിച്ചിരുന്ന മൂത്ത സഹോദരിയുടെ കയ്യിൽ നിന്നു പണം വാങ്ങിയാണ് നാടുവിട്ടത്.
വേളാങ്കണ്ണിയിലേക്കാണു പോയത്. എന്നാൽ അന്ന് കേസന്വേഷിച്ച പൊലീസ് സംഘം, മോഹനൻപിള്ള മഹാരാഷ്ട്രയിലെ താനെയിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നതിന്റെ അറിവിൽ മുംബൈയിലും മറ്റുമാണ് അന്വേഷണം നടത്തിയത്.വേളാങ്കണ്ണിയിൽ വച്ചാണ് കോട്ടയം കല്ലറ സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. കല്ലറയിൽ കൃഷിപ്പണി കിട്ടും .കൂടെ പോരാൻ പറഞ്ഞാണ് യുവാവ് ഒപ്പം കൂട്ടിയത്.
കല്ലറയിൽ വന്ന് കൃഷിപ്പണിയൊക്കെ ചെയ്തു ജീവിക്കുന്നതിനിടെ യുവാവിന്റെ സഹോദരിയെ പരിചയപ്പെട്ടു വിവാഹം കഴിച്ചു. ആ വീട്ടിലെ വിലാസത്തിൽ റേഷൻകാർഡിൽ പേരു ചേർത്തു. ആ രേഖ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് ഐഡി കാർഡും പിന്നീട് ആധാർ കാർഡും ഉണ്ടാക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.