കോഴിക്കോട്/കൽപറ്റ :മൂന്നു കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി ആക്കാം എന്ന് എലത്തൂരിലെ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ് കോളിൽ വ്യാജ ‘വാഗ്ദാനം’ വന്നതു കൂടാതെ ഇതേ നമ്പറിൽ നിന്ന് എംപിമാരായ ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസിനും വിളിയെത്തി.
പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നെന്നു പറഞ്ഞാണ് കോളുകൾ വന്നത്. സംഭവത്തിൽ ആൾമാറാട്ടത്തിന് കേസ് റജിസ്റ്റർ ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്ന് നൽകിയ പരാതിയിൽ കൽപറ്റ സൈബർ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ എത്തിയ പരാതിയിൽ കോഴിക്കോട് സൈബർ സെല്ലും കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു.വ്യത്യസ്ത പരാതികളിൽ ഇരു ജില്ലകളിലെയും സൈബർ സെൽ വിഭാഗങ്ങൾ സമാന്തരമായാകും അന്വേഷണം നടത്തുക എന്നാണ് വിവരം. വ്യാജ കോളിന്റെ ഉറവിടം ഡൽഹി ആണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്.രാജ്കുമാർ വയനാട് എസ്പിക്ക് നൽകിയ പരാതിയിലാണ് കൽപറ്റ സൈബർ പൊലീസ് ബുധനാഴ്ച എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
9540575524 എന്ന നമ്പറിൽ നിന്ന് എംപിമാർക്കും വ്യാജ കോൾ വന്നതായി എഫ്ഐആറിലുണ്ട്. അതേസമയം, സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വടകര എംപി ഷാഫി പറമ്പിലിനെ ‘പാലക്കാട് എംപി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പ്രിയങ്കയുടെ ഓഫിസിൽ നിന്നാണെന്നു പറഞ്ഞാണ് ഈ മാസം ആറിന് വാട്സാപ്പിൽ കോൾ വന്നത്. ഇത് സംബന്ധിച്ച് വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ മ്യൂൾ അക്കൗണ്ട് ഉപയോഗിച്ചാണ് വ്യാജ കോൾ നടത്തിയത് എന്നാണ് സൂചന.
ഫോൺ നമ്പറിന്റെ യഥാർഥ ഉടമയാകില്ല വിളിച്ചതെന്നും ഇത്തരത്തിൽ ആൾമാറാട്ടം നടത്താനാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാകും കോൾ നടത്തിയതെന്നാണ് വിലയിരുത്തൽ. ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു തന്നെയാണ് കോൾ ലഭിച്ചതെന്ന് കോൺഗ്രസ് നേതാവ് രാജു പി. നായർ സ്ഥിരീകരിച്ചു. വിദ്യയ്ക്കും മറ്റ് രണ്ട് എംപിമാർക്കും ഒരേ തരത്തിലാണ് കോൾ ലഭിച്ചത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കച്ചവടങ്ങൾ നടക്കുന്നതിനാൽ കേരളത്തിലും അതുണ്ടാകുമെന്നാകാം തട്ടിപ്പുകാർ കരുതിയതെന്നും പൊലീസ് അന്വേഷണത്തിലൂടെ തട്ടിപ്പുകാരെ കണ്ടെത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്നും രാജു പി.നായർ പറഞ്ഞു.വ്യാജ കോൾ വന്നിരുന്നതായും പാർട്ടി നേതൃത്വം പറഞ്ഞതു പ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നും വിദ്യാ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത്തരം നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ നടക്കുന്നുണ്ട്. സാധാരണക്കാർ ഇത്തരം തട്ടിപ്പുകളിൽ വീണു പോകാൻ ഇടയുണ്ട്. അത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനാണ് പരാതി നൽകിയത്. അന്വേഷണത്തിനിടെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കും എന്നതിനാൽ ഇതൊരു വാർത്ത ആക്കാൻ താൽപര്യമില്ലായിരുന്നു.
ഈ സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ടെങ്കിൽ അത് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുമെന്നുമാണ് വിദ്യ പറഞ്ഞത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.