പാലാ: രാജ്യം വിപുലമായി ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ കാണികൾക്ക് വേറിട്ടൊരു ദൃശ്യവിഷ്കാരവും ചിന്താവിഷയവും സമ്മാനിച്ച് ഒരു കൂട്ടം മിടുക്കന്മാർ ശ്രദ്ധേയരായി.
പുലിയന്നൂർ ശാലോം ഡി.സി.എം.ആർ. സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് 'ദേശത്തിന്റെ സ്പന്ദനം: 1947 മുതൽ ഡിജിറ്റൽ യുഗം വരെ' എന്ന പരീക്ഷണാത്മക ആശയവുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ച് കാണികളുടെ മനസ്സ് കവർന്നത്.1947 ഓഗസ്റ്റ് 15-ന് അടിമത്തത്തിന്റെ ഇരുളടഞ്ഞ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം നേടിയ സ്വാതന്ത്ര്യം മുതൽ, സാങ്കേതികവിദ്യയുടെ വിരൽത്തുമ്പിൽ ലോകം കറങ്ങുന്ന ഇന്നത്തെ ആധുനിക ഡിജിറ്റൽ ഇന്ത്യ വരെയുള്ള യാത്രയാണ് കുട്ടികൾ നൃത്തച്ചുവടുകളിലൂടെയും ആവിഷ്കാരത്തിലൂടെയും വേദിയിൽ എത്തിച്ചത്.
ജാതിയും മതവും ഭാഷയും അതിർവരമ്പുകൾ തീർക്കാത്ത, ദാരിദ്ര്യത്തിലും പരസ്പരം താങ്ങായ പഴയ ഭാരതീയ തനിമയെയും, ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകളിലൂടെ അതിവേഗം കുതിക്കുന്ന നവഭാരതത്തിന്റെ സ്പന്ദനത്തെയും ഫ്ലാഷ് മോബ് മനോഹരമായി കോർത്തിണക്കി. എത്രയൊക്കെ ഡിജിറ്റൽ കരുത്തോടെ രാജ്യം കുതിക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളിൽ ഇന്നും തുടിക്കുന്നത് 1947-ലെ ആ സ്നേഹവും ഐക്യവും തന്നെയാണെന്ന സന്ദേശമാണ് ഈ കുരുന്നുകൾ സമൂഹത്തിന് നൽകിയത്.
കുട്ടികളായ അനു സജി, ജ്യോതി പി. ബി., മരിയറ്റ് സക്കറിയ, റോസ് മരിയ സാജു, ഫിൽസ് മരിയ സാജു, ജോബിത ജോയി, നിഖിൽ എ. എസ്., എയ്ദൻ അന്റോണിയോ സജി, മരിയ റെജി, ആദിത്യ പ്രകാശ് എന്നിവരാണ് കാണികളെ വിസ്മയിപ്പിച്ച ഈ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
പ്രോഗ്രാമിന് സ്കൂൾ പ്രിൻസിപ്പൽ സി. ഷാലറ്റ് ജോസ് എഫ്.സി.സി., പാലാ രൂപത കെയർ ഹോംസ് പ്രസിഡന്റ് സി. റീബാ വേത്താനത്ത് എഫ്.സി.സി. എന്നിവരും, സി. ടീന, എഫ്.സി.സി, സി. ജോഫി, എഫ് സി.സി. സി. ജോസ്മി എഫ് .സി.സി. സി.ടെസ്സാ എഫ് സി.സി. അധ്യാപകരായ സിൻസി എം. ബി., ശ്രീലക്ഷ്മി, ലക്ഷ്മി, സ്വർണ്ണ, ഷിജോ, ആൻ മരിയ, അരുൺ, അൽഫി എന്നിവരും നേതൃത്വം നൽകി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെത്തിയ നൂറുകണക്കിന് യാത്രക്കാരും ജനങ്ങളും കുട്ടികളുടെ ഈ മികച്ച പ്രകടനത്തെ നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.