കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചത് മർദനത്തെത്തുടർന്നെന്ന് ആരോപണം.
കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദിൻ്റെ മരണം ആന്തരിക ക്ഷതത്തെ തുടർന്നെന്നാണ് ആരോപണം. പൊലീസ് മർദനമാണ് മരണത്തിന് കാരണമായതെന്നാണ് കുടുബം പറയുന്നത്. മരിച്ച സിയാദിൻ്റെ മകളുടെയും കുണ്ടറ പൊലീസിൻ്റെയും ഫോണ്‍ സംഭാഷണം പുറത്ത്. സംഭവം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി.''സാറിന് ഒന്നും ഓർമ കാണില്ല, എൻ്റെ പപ്പ പോയി സാറേ. നിങ്ങളല്ലേ പിടിച്ച് കൊണ്ട് പോയി മർദിച്ചത്...'' എന്ന വളർത്തു മകള്‍ സൗമ്യയുടെയും പൊലീസിൻ്റെയും ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്.
''കുട്ടിയെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് പിടിച്ചത്. പൊലീസ് ഇടിച്ചുവെന്ന് പറഞ്ഞു. കാണാതായ കുട്ടി തിരികെയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ പൊലീസ് തന്നെ പറഞ്ഞു മാമനെ അടിച്ചു പോയല്ലോ എന്ന്,'' ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് മർദനത്തിൽ സിയാദിൻ്റെ വാരിയെല്ല് പൊട്ടിയിരുന്നുവെന്നും നട്ടെല്ലിൽ പഴുപ്പ് കെട്ടിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 13 കാരനെ കാണാനില്ലെന്ന അയൽക്കാരൻ്റെ പരാതിയിലാണ് സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ കാണാതായ 13കാരനെ കണ്ടെത്തുകയും കേസുമായി സിയാദിന് ബന്ധമില്ലെന്ന നിഗമനത്തിൽ പിറ്റേന്ന് വിട്ടയക്കുകയുമായിരുന്നു.
ജൂൺ 16 ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെ മുന്നിൽ വച്ച് സിയാദിനെ പിടിച്ചുകൊണ്ടുപോകുന്നത്. കുണ്ടറ സ്റ്റേഷനിലെ എസ്‌ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിൻ്റെ ആരോപണം. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ച മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു.
സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ സിയാദിന്‍റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു.സ്റ്റേഷനിൽ നിന്ന് വന്ന സിയാദ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സിയാദിൻ്റെ വാരിയെല്ലിന് പരിക്കുള്ളതായി ഡോക്‌ടർമാർ പറഞ്ഞതായി ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ മരിച്ച സിയാദിൻ്റെ വളർത്ത് മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണത്തിലും സമാന ആരോപണങ്ങളാണുള്ളത്.
പ്രതികരവുമായി പ്രതിപക്ഷ നേതാവ്
''കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
പൊലീസിൻ്റെ ക്രൂരമർദ്ദനമാണ് സിയാദിൻ്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിൻ്റെ വാരിയെല്ല് പൊട്ടിയതായി ഡോക്‌ടർ അറിയിച്ചുവെന്ന് ഭാര്യയുടെ പരാതിയിലുണ്ട്. ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്ന് ഭാര്യ പറഞ്ഞു. അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ജൂൺ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ച വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു. കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്.
തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു. ശരീരമാസകലം മർദ്ദനമേറ്റതിൻ്റെ കഠിന വേദനയുമാണ് ആശുപത്രിയിൽ പോയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചാണ് വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായത് കണ്ടെത്തിയത്. തുടർന്നാന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കർശന നടപടികളിലൂടെ എത്രയും പെട്ടെന്ന് മുഴുവൻ കുറ്റവാളികളേയും നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ തയാറാകണം,'' എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്‌താവനയിൽ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.