കൊച്ചി: സി.എം.ആര്.എല്‍.-എക്സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലെ 29.02 കോടി രൂപ മരവിപ്പിച്ചതിന് പിന്നാലെ, പ്രതികളുടെ പേരിലുള്ള കോടികളുടെ വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും കെട്ടിടങ്ങളും തടഞ്ഞുവെക്കാനുള്ള ആസ്തി സര്‍വേ ഇ.ഡി ആരംഭിച്ചു കഴിഞ്ഞു.ഇതിനിടയിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് അന്വേഷണം നേരിട്ടെത്തുന്നു എന്ന നിര്‍ണ്ണായക വിവരം പുറത്തുവരുന്നത്.
പിണറായി വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി ഇ.ഡി കൊച്ചി യൂണിറ്റ് കേന്ദ്ര ആസ്ഥാനത്തിന്റെ (ഡല്‍ഹി) അനുമതി തേടിയതായാണ് സൂചനകള്‍. ഡല്‍ഹിയില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയക്കും. സി.എം.ആര്.എല്‍ സ്ഥാപകന്‍ എസ്.എന്‍. ശശിധരന് കര്‍ത്ത നല്കിയ മൊഴിയില്‍ പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ടി. വീണയ്ക്കും എക്സാലോജിക് കമ്പനിക്കും സേവനങ്ങളൊന്നും നല്‍കാതെ 2.78 കോടി രൂപ നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം വിവരങ്ങള്‍ ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം.പ്രതികളുടെ സ്ഥാവര വസ്തുക്കള്‍ കണ്ടെത്തി കണ്ടുകെട്ടുന്നതിനായി ഇ.ഡി ആരംഭിച്ച ആസ്തി സര്‍വേ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമെ പ്രതികളുടെയോ അവര്‍ വഴി ആനുകൂല്യം പറ്റി എന്ന് ആരോപിക്കപ്പെടുന്നവരുടെയോ പേരിലുള്ള ഭൂമി, കെട്ടിടങ്ങള്‍ എന്നിവ കണ്ടുകെട്ടാനുള്ള പ്രാഥമിക പട്ടിക ഇ.ഡി തയ്യാറാക്കുകയാണ്. പിണറായിയുടെ മകള്‍ വീണ കേസില്‍ പ്രതിയാകും.
വിചാരണയും നേരിടേണ്ടി വരും. ഇതിനുള്ള തെളിവുകള്‍ കിട്ടിയെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതോടെയാണ് 'കണ്ണൂര്‍ പിണറായിയിലെ കുടുംബവീടിന് ഇ.ഡി നടപടി ഭീഷണിയാകുമോ?' എന്ന ചോദ്യം ശക്തമാകുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കുറ്റകൃത്യത്തിലൂടെ നേടിയെടുത്ത പണം ഉപയോഗിച്ചാണ് ഒരു സ്വത്ത് വാങ്ങിയതെന്നോ അല്ലെങ്കില്‍ അത്തരം പണം വഴി ആര്‍ജ്ജിച്ച ആസ്തിയാണെന്നോ ഇ.ഡി തെളിയിച്ചാല്‍ ആ സ്വത്ത് താത്കാലികമായി കണ്ടുകെട്ടാന്‍ ഏജന്‍സിക്ക് അധികാരമുണ്ട്.
കേസിലെ പ്രധാന പ്രതിയായ ടി. വീണയ്ക്ക് പിണറായിയിലെ കുടുംബവീട്ടിലോ അതല്ലെങ്കില്‍ ആ ഭൂമിയിലോ ഭാഗപത്ര പ്രകാരമോ അല്ലാതെയോ നിയമപരമായ അവകാശമോ പങ്കാളിത്തമോ ഉണ്ടെന്ന് കണ്ടെത്തിയാല്‍, ഇ.ഡിയുടെ ആസ്തി സര്‍വേയില്‍ ആ വസ്തുവും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കുടുംബ സ്വത്തുക്കളില്‍ നിന്നും കുറ്റകൃത്യത്തിലൂടെയുള്ള പണം ഉപയോഗിച്ച് നിര്‍മ്മിച്ചതോ വാങ്ങിയതോ ആയ ഭാഗങ്ങള്‍ കണ്ടുകെട്ടാന്‍ നിയമതടസ്സമില്ല.
എന്നാല്‍, പിണറായിയിലെ വീട് പൂര്‍ണ്ണമായും പിണറായി വിജയന്റെ മാത്രം വ്യക്തിഗത സ്വത്തോ അല്ലെങ്കില്‍ പരമ്പരാഗത കുടുംബസ്വത്തോ ആണെങ്കില്‍, എക്സാലോജിക് കേസിലെ പണമിടപാടുമായി അതിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെങ്കില്‍ ഉടനടി നടപടി സാധ്യമാകില്ല. എങ്കിലും, കേസിലെ മുഖ്യ സൂത്രധാരരിലേക്ക് അന്വേഷണം നീളുകയും സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് സ്വീകരിച്ചതായി കണ്ടെത്തുകയും ചെയ്താല്‍ പിണറായി വിജയന്റെ പേരുള്ള സ്വത്തുക്കള്‍ക്കും കണ്ടുകെട്ടല്‍ ഭീഷണി നേരിടേണ്ടി വരും.
സി.എം.ആര്.എല്‍.-എക്സാലോജിക് പണമിടപാട് കേസില്‍ ആദ്യഘട്ടമായി മൂന്ന് കമ്പനികളുടേതുള്‍പ്പെടെ 12 പ്രതികളുടെ 29.02 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളാണ് ഇ.ഡി കണ്ടുകെട്ടുന്നത്. സി.എം.ആര്.എല്‍ കമ്പനി കഴിഞ്ഞ 15 വര്‍ഷം കൊണ്ട് 182 കോടി രൂപയുടെ വിപുലമായ അഴിമതിയും വെട്ടിപ്പും നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സി.എം.ആര്.എല്‍. സ്ഥാപക എം.ഡി. എസ്.എന്‍. ശശിധരന് കര്‍ത്തയുടെ 11.7 കോടിയും, മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്തയുടെ 2.96 കോടിയും, ജയ എസ്. കര്‍ത്തയുടെ 5.17 കോടിയും, അനില്‍ ആനന്ദപണിക്കരുടെ 4.99 കോടിയും, ഷിബി ശശിധരന് കര്‍ത്തയുടെ 1.38 കോടി രൂപയുമാണ് കണ്ടുകെട്ടലിന്റെ പരിധിയിലുള്ളത്.
കേസിലെ പ്രധാന കേന്ദ്രമായ എക്സാലോജിക് സൊലൂഷന്‍സ് ഡയറക്ടര്‍ ടി. വീണയുടെ 1.37 ലക്ഷം രൂപയും, എക്സാലോജിക് സൊലൂഷന്‍സിന്റെ 27,585 രൂപയും, വീണ പങ്കാളിയായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ 15.57 ലക്ഷം രൂപയും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ സി.എം.ആര്.എല്‍. ചീഫ് ജനറല്‍ മാനേജര്‍ കെ.എസ്. സുരേഷ് കുമാറിന്റെ 18.49 ലക്ഷം, മുന്‍ ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാറിന്റെ 91.50 ലക്ഷം, ഭാര്യ സൂര്യകലയുടെ 91.49 ലക്ഷം (ഇരുവരുടെയും പേരില്‍ മറ്റൊരു 2.50 ലക്ഷം), നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 59.55 ലക്ഷം രൂപയും കണ്ടുകെട്ടലിലുണ്ട്.
അന്വേഷണ റിപ്പോര്‍ട്ടുകളും മൊഴികളും ഡല്‍ഹി ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ലീഗല്‍ ടീമിന്റെയും പരിശോധനയിലാണ്. വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നുള്ള പച്ചക്കൊടി ലഭിക്കുന്നതോടെ രാഷ്ട്രീയ കേരളത്തെ ഉലയ്ക്കുന്ന നിര്‍ണ്ണായക ചോദ്യം ചെയ്യലുകളിലേക്കും ആസ്തി കണ്ടുകെട്ടലുകളിലേക്കും ഇ.ഡി കടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.