തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തു ചട്ടങ്ങൾ കാറ്റിൽപറത്തി നിയമസഭയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെലുത്തിയ സ്വാധീനത്തിന്റെയും നേടിയെടുത്ത ആനുകൂല്യങ്ങളുടെയും വിവരങ്ങൾ വെളിപ്പെടുത്തി ഉദ്യോഗസ്ഥർ. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ ഗുരുതര വെളിപ്പെടുത്തലുകളുള്ളത്.
ഏതാനും വർഷം മുൻപു രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു ലോറിയിലെത്തിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കേണ്ടി വന്നത് ഉദ്യോഗസ്ഥരിലൊരാൾ വെളിപ്പെടുത്തി. 13 പെട്ടികളിലായാണ് ഉപകരണങ്ങളെത്തിച്ചത്. അന്നു രാത്രി തന്നെ ഉദ്യോഗസ്ഥനെ നിയമസഭയിലേക്കു വിളിച്ചുവരുത്തി. പ്രവർത്തനക്ഷമമാണോയെന്നു പരിശോധിച്ച് ഉറപ്പുവരുത്താതെ ഉപകരണങ്ങൾ കൈപ്പറ്റാനാവില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചെങ്കിലും നിയമസഭാ അധികൃതരിൽനിന്നു സമ്മർദമുണ്ടായി.
ഉപകരണങ്ങൾ സ്റ്റോറിലേക്കു മാറ്റിയാൽ മതിയെന്നു നിർദേശം വന്നതോടെ അതിനു വഴങ്ങി. ഉപകരണങ്ങൾ കൈപ്പറ്റിയ വകയിൽ തൊട്ടടുത്ത ദിവസം കോടികളുടെ ബിൽ ഊരാളുങ്കൽ നൽകി. അതും പാസാക്കേണ്ടി വന്നുവെന്നാണു മൊഴി. ഇതിനു പുറമേ, നിയമസഭയിൽ ഊരാളുങ്കലുമായി ബന്ധപ്പെട്ട ഫയലുകൾക്കെല്ലാം അതിവേഗം അനുമതി ലഭിച്ചതു മറ്റു ചിലർ വെളിപ്പെടുത്തി.
ഇവയടക്കമുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണത്തിലേക്കു നിയമസഭാ സെക്രട്ടേറിയറ്റ് കടന്നു. ഊരാളുങ്കൽ ഉൾപ്പെടെയുള്ള കരാറുകാർ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, അവയ്ക്ക് എത്ര പണം ചെലവായി തുടങ്ങിയ വിവരങ്ങൾ അറിയിക്കാൻ സഭയിലെ എല്ലാ വകുപ്പുകൾക്കും നിയമസഭാ സെക്രട്ടേറിയറ്റ് കുറിപ്പു നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.