സ്വർണവില സംസ്ഥാനത്ത് ഇന്നും കൂടി. ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലെത്തി. പവൻ വില 680 രൂപ കൂടി 1,06,960 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ 1120 രൂപയാണ് കൂടിയത്.
ഇറാനും യുഎസും ആക്രമണം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വർണവിലക്കയറ്റം. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ അടുത്ത ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യത.എന്നാൽ ഇറാന്റെ ചരക്കുകപ്പലിനു നേരെ കാസ്പിയൻ കടലിലുണ്ടായ യുക്രെയ്ൻ ആക്രമണവും ഇതിന് മറുപടി നൽകുമെന്ന ഇറാന്റെ മുന്നറിയിപ്പും സ്വർണവിലയിൽ ഭീഷണിയാണ്. യുക്രെയ്നു നേരെ ഇറാന്റെ ആക്രമണമുണ്ടായാൽ മറ്റൊരു പോർമുഖം കൂടി തുറക്കും. ഇത് ക്രൂഡോയിൽ അടക്കമുള്ള രാജ്യാന്തര വ്യാപാരത്തെ സാരമായി ബാധിക്കും. ക്രൂഡോയിൽ വില ഉയരാനും പണപ്പെരുപ്പം വർധിക്കാനും കാരണമാകും. സ്വർണവില കുത്തനെ ഇടിയാനും സാധ്യതയുണ്ട്.
ക്രൂഡോയിൽ വില അഞ്ചു ശതമാനം ഇടിഞ്ഞതാണ് രാജ്യാന്തര വിപണിയിൽ സ്വർണവില വർധിക്കാനുള്ള മറ്റൊരു കാരണം. എണ്ണവില ഇടിഞ്ഞത് പണപ്പെരുപ്പ ഭീഷണിയിലും കുറവുണ്ടാക്കിയിട്ടുണ്ട്. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചികയും 0.3 ശതമാനം ഇടിഞ്ഞു. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതും എളുപ്പമാക്കി. സ്പോട്ട് സ്വർണത്തിന്റെ വില ഔൺസിന് 4115 ഡോളർ വരെ ഉയർന്നു. നിലവിൽ 0.5 ശതമാനം നേട്ടത്തിൽ 4090 എന്ന നിലയിലാണ്.
കേന്ദ്രബാങ്കുകൾ വാങ്ങൽ തുടരുന്നത് സ്വർണവിലയ്ക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കഴിഞ്ഞ മാസങ്ങളിൽ ചൈനീസ് കേന്ദ്രബാങ്ക് റെക്കോർഡ് വാങ്ങലാണ് നടത്തിയത്. ദീർഘകാലത്തേക്കുള്ള നിക്ഷേപമെന്ന നിലയിൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് പോസിറ്റീവാണ്. ബുധനാഴ്ച പുറത്തു വരുന്ന യുഎസ് ഫെഡ് പണനയ തീരുമാനവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഹ്രസ്വകാലത്തിൽ സ്വർണവിലയിൽ നിർണായകമാകും.
ആഭരണം വാങ്ങാൻ
പുതുക്കിയ വിലയിൽ കേരളത്തിൽ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും സഹിതം 1.21 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം 70 രൂപ വർധിച്ച് 10985 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.