ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗ്രാമപ്രദേശങ്ങളില്‍ സ്വന്തം വീടു പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന പുതിയ റൂറല്‍ ഹൗസിംഗ് നയവുമായി സര്‍ക്കാര്‍ മുന്നോട്ട്.
ഗ്രാമീണ അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന കര്‍ശനമായ പ്ലാനിങ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി, താമസിക്കുന്ന ഗ്രാമപ്രദേശവുമായി സാമൂഹികമോ തൊഴില്‍പരമോ ആയ ബന്ധമുള്ളവര്‍ക്ക് വീടു പണിയാനുള്ള വഴി കൂടുതല്‍ വ്യക്തവും നീതിയുക്തവുമാക്കുകയാണ് പുതിയ നീക്കം. സുസ്ഥിര ഗ്രാമവികസനപദ്ധതിയ്ക്കായുള്ള പുതിയ നയരേഖയ്ക്ക് ജൂണ്‍ 30 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.വീട് പണിയാനുള്ള അന്തിമ അംഗീകാരത്തിന് മുമ്പ് ഇത് പരിസ്ഥിതി വിലയിരുത്തല്‍ നടപടികളിലൂടെ കടന്നുപോകേണ്ടതുണ്ട്. അതിനാല്‍, ഇത് ഉടന്‍ എല്ലാവര്ക്കും വീട് പണിയാനുള്ള സ്വതന്ത്ര അനുമതി നല്കുന്ന നിയമമല്ല; എന്നാല്‍ ഗ്രാമീണ വീടുനിര്‍മാണ നയത്തില്‍ വലിയ മാറ്റത്തിന്റെ തുടക്കമാണിത്. പുതിയ സമീപനപ്രകാരം, ഗ്രാമത്തില്‍ വീട് പണിയാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ”ലോക്കല്‍ നീഡ്” തെളിയിക്കേണ്ടിവരും.
അതായത്, അപേക്ഷകനു ആ പ്രദേശത്തോട് ശക്തമായ കുടുംബബന്ധമോ, താമസബന്ധമോ, തൊഴില്ബന്ധമോ ഉണ്ടെന്ന് കാണിക്കണം. ഒരു വ്യക്തി വര്‍ഷങ്ങളോളം ആ ഗ്രാമപ്രദേശത്ത് താമസിച്ചിട്ടുണ്ടോ, കുടുംബം അവിടെയാണോ, നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിയാണോ, അല്ലെങ്കില്‍ കൃഷി, ഫോറസ്ട്രി, എകൈ്വന്, ഗ്രാമീണ ബിസിനസ്,ആരോഗ്യമേഖല, സ്കൂള്‍ പോലുള്ള അവശ്യ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലിയാണോ ചെയ്യുന്നത് എന്നതെല്ലാം പരിഗണിക്കപ്പെടും.
അപേക്ഷകന് നിര്‍ദ്ദേശിക്കുന്ന സൈറ്റ്,നിലവിലുള്ള താമസപ്രദേശത്തിനോ അഥവാ ജന്മവീടിനോ 10 കിലോമീറ്റര്‍ പരിധിയിലായിരിക്കണം എന്ന വ്യവസ്ഥയുമുണ്ട്. ചില പ്രദേശങ്ങളില്‍ 10 വര്‍ഷത്തോളം ആ പ്രദേശവുമായി താമസബന്ധം തെളിയിക്കേണ്ടിവരുമെങ്കിലും, വികസന സമ്മര്‍ദ്ദം കുറവുള്ള ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏഴ് വര്‍ഷം വരെ ഇളവാക്കി നല്‍കുന്നതിനും അധികൃതര്‍ക്ക് സാധ്യമാവും. അതേസമയം, ഇത് ”ആര്‍ക്കും എവിടെയും വീട് പണിയാം” എന്ന തരത്തിലുള്ള തുറന്ന അനുമതിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഓരോ അപേക്ഷയും അതിന്റെ പ്രത്യേക സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി കൗണ്ടി കൗണ്‍സില്‍ പരിശോധിക്കും.
റോഡ് ആക്സസ്, സെപ്റ്റിക് ടാങ്ക് / വേസ്റ്റ് വാട്ടര്‍ സംവിധാനം, പരിസ്ഥിതി സംരക്ഷണം, ഭൂപ്രകൃതി, ദൃശ്യസൗന്ദര്യം, വെള്ളപ്പൊക്ക സാധ്യത, സമീപത്തെ വീടുകള്‍, പ്ലാനിങ് നയം എന്നിവ നിര്‍ണായകമായിരിക്കും. നിലവിലെ കടുത്ത പ്രാദേശിക ചട്ടങ്ങള്‍ ,കുറഞ്ഞ റോഡ് ഫ്രണ്ടേജ്, കുറഞ്ഞ സൈറ്റ് വലിപ്പം, ഒരു ഫാമില്‍ പണിയാവുന്ന വീടുകളുടെ കര്‍ശന പരിധി, ചില റിബണ്‍ ഡെവലപ്മെന്റ് നിയന്ത്രണങ്ങള്‍ , എന്നിവയില്‍ കൂടുതല്‍ ഇളവുകള്‍ വരാനാണ് സാധ്യത.
ഓരോ അപേക്ഷയും ഒറ്റപ്പെട്ട നിയമം നോക്കി തള്ളാതെ, അതിന്റെ യാഥാര്‍ത്ഥ്യ സാഹചര്യം നോക്കി വിലയിരുത്തണമെന്നാണ് പുതിയ സമീപനം. പുതിയ നയം അനുസരിച്ച് അനുമതി ലഭിക്കുന്ന വീടുകള്‍ സാധാരണയായി അപേക്ഷകന്റെ സ്ഥിര താമസവീടായിരിക്കണം. കുറഞ്ഞത് 10 വര്‍ഷത്തേക്ക് അത് പ്രധാന താമസവീടായി ഉപയോഗിക്കണം; അതിനിടയില്‍ ഷോര്‍ട്ട്-ടേം റെന്റല്‍ / ഹോളിഡേ ലെറ്റ് ആയി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഉണ്ടായേക്കും. ഗ്രാമപ്രദേശങ്ങളില്‍ വീടുണ്ടെങ്കിലും പ്രായം, ആരോഗ്യപ്രശ്നം, കുടുംബസാഹചര്യം തുടങ്ങിയ കാരണങ്ങളാല്‍ ചെറിയ വീടിലേക്ക് മാറേണ്ടവര്‍ക്കും പുതിയ നയം വഴിയൊരുക്കുന്നു.
ചില പ്രത്യേക സാഹചര്യങ്ങളില്‍ നിലവിലുള്ള വീട്ടിന്റെ സമീപത്ത് ചെറിയ രണ്ടാം വണ്‍-ഓഫ് വീട് പണിയാനുള്ള സാധ്യതയും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീടുപണിയാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: ഭൂമി വാങ്ങുന്നതിനുമുമ്പ് തന്നെ കൗണ്ടി കൗണ്‍സിലുമായി പ്രീ-പ്ലാനിങ് മീറ്റിങ് നടത്തണം. കുടുംബബന്ധം, പഴയ താമസരേഖകള്‍, സ്കൂള്‍ രേഖകള്‍, തൊഴില്‍ സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ മാപ്പ്, സെപ്റ്റിക് ടാങ്ക് സാധ്യത, റോഡ് പ്രവേശനം, വീടിന്റെ പ്രാഥമിക ഡിസൈന്‍ എന്നിവയുമായി
കൗണ്‍സിലിനെ സമീപിക്കുന്നത് പിന്നീട് വലിയ നഷ്ടം ഒഴിവാക്കും. ഗ്രാമീണ അയര്‍ലണ്ടില്‍ വീടെന്ന സ്വപ്നം പലര്‍ക്കും ഇതുവരെ പ്ലാനിങ് ചട്ടങ്ങളുടെ വാതിലില്‍ കുടുങ്ങിയ കഥയായിരുന്നു. പുതിയ നയം ആ വാതില്‍ പൂര്‍ണമായി തുറക്കുകയല്ലെങ്കിലും, ഏറെ നാളായി കാത്തിരുന്ന ഒരു വാതില്‍ തുറക്കുന്നതാണ്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, സ്വന്തം മണ്ണില്‍, സ്വന്തം വീടെന്ന സ്വപ്നം കാണുന്നവര്‍ക്ക് ഇനി കൂടുതല്‍ വ്യക്തതയും പ്രതീക്ഷയും ലഭിക്കുന്നു.എങ്കിലും ലോക്കല്‍ നീഡ്, നല്ല സൈറ്റ്, ശരിയായ രേഖകള്‍, സെപ്റ്റിക് ടാങ്ക് യോഗ്യത, കൗണ്‍സിലിന്റെ പ്ലാനിങ് നയം ഇവ ഒത്തുചേര്‍ന്നാല്‍ മാത്രമേ ഗ്രാമീണ അയര്‍ലണ്ടില്‍ പുതിയ വീട് പണിയാനാവു എന്നതാണ് യാഥാര്‍ഥ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.