ചെങ്ങന്നൂർ; ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ സിറ്റിയിലെ ജനറൽ ആശുപത്രിയിലെ ഐസിയുവിൽ വച്ചാണ് സുകുമാരക്കുറുപ്പിനെ കണ്ടതെന്നു നഴ്സ് രത്നമ്മയുടെ വെളിപ്പെടുത്തൽ.
ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരിക്കെ 1988ലാണ് കുറുപ്പിനെ കണ്ടത്. നാട്ടുകാരനായതിനാൽ മനസ്സിലായി. അൽപനേരത്തിനുശേഷം വാർഡിൽനിന്ന് കുറുപ്പിനെ കാണാതായതായും രത്നമ്മ പറഞ്ഞു. രത്നമ്മ വർഷങ്ങൾക്കു മുൻപ് തന്നെ ഇക്കാര്യം പലരെയും അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ മൊഴിയെടുത്തു. തെളിയാത്ത കേസുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വീണ്ടും രത്നമ്മയുടെ മൊഴിയെടുത്തിരുന്നു.ഇതോടെ സുകുമാരക്കുറുപ്പ് കേസ് വീണ്ടും വാർത്തകളിൽ നിറഞ്ഞു.‘‘മലയാളം അടക്കം ഒട്ടേറെ ഭാഷകൾ അറിയാവുന്ന ഒരാൾ ആശുപത്രിയിൽ അഡ്മിറ്റായതായി കൂട്ടുകാരിൽനിന്ന് അറിഞ്ഞു. ഭാര്യ നഴ്സാണ്, ചെങ്ങന്നൂരാണ് സ്ഥലമെന്നും അറിഞ്ഞു. എന്റെ സ്ഥലവും ചെങ്ങന്നൂരാണ്. അപ്പോൾ സുകുമാരക്കുറുപ്പാണോ എന്ന് സംശയം തോന്നി. കൊലപാതകം നടക്കുന്നതിന് മുൻപ് നാട്ടിൽവച്ച് കുറുപ്പിനെ ഞാൻ കണ്ടിട്ടുമുണ്ട്. അങ്ങനെയാണ് വാർഡിലേക്കു ചെന്നത്. ജോഷി എന്ന പേരാണ് പറഞ്ഞത്. താടിയുണ്ടായിരുന്നു.
നെഞ്ചുവേദനയെ തുടർന്നാണ് അഡ്മിറ്റായത്. മലയാളിയാണെന്നു ഞാൻ പറഞ്ഞു. വിവരങ്ങൾ തിരക്കി. കേരളത്തിൽ എവിടെ എന്നു ചോദിച്ചപ്പോൾ ചെങ്ങന്നൂരാണെന്നു പറഞ്ഞു. ഞാനും ചെങ്ങന്നൂരിൽനിന്നാണെന്നും ചെറിയനാടാണ് സ്ഥലമെന്നും പറഞ്ഞു. ശിവരാമക്കുറുപ്പിന്റെ അടുത്താണ് വീടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് ശിവരാമക്കുറുപ്പ്.
അപ്പോൾ ഞെട്ടിയതായി തോന്നി. വിദ്യാർഥിനിയായതിനാൽ ഇക്കാര്യം പുറത്ത് പറയാൻ പേടിയായിരുന്നു. ഉച്ചയ്ക്കുശേഷം വാർഡിലേക്കു ചെന്നപ്പോൾ അയാളെ കാണാനില്ലെന്ന വിവരം ലഭിച്ചു’’–രത്നമ്മ പറയുന്നു.കുറുപ്പ് ജാർഖണ്ഡിലെത്തിയെന്ന വെളിപ്പെടുത്തൽ വാർത്തയായി. പൊലീസ് അന്വേഷിച്ചെങ്കിലും കുറുപ്പിനെ കിട്ടിയില്ല.
കൊൽക്കത്തയിലെ ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലെത്തിയ രത്നമ്മയുടെ മൊഴി കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം അവരുടെ വീട്ടിലെത്തിയാണ് രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ മുൻപ് നൽകിയ മൊഴി ആവർത്തിക്കുകയാണ് രത്നമ്മ ചെയ്തത്. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22ന് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയാണ് മുഖ്യപ്രതി സുകുമാരക്കുറുപ്പ്.
രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്കു കടന്നെന്നും മരിച്ചുവെന്നുമെല്ലാമുള്ള അഭ്യൂഹങ്ങൾ കുറുപ്പിനെപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് ഇന്നും സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.