ന്യൂഡൽഹി: 2024-ലെ പൊതു തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പാർലമെന്റിൽ വലിയൊരു പരിമിതി നേരിട്ടിരുന്നു
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്ന് മാത്രമല്ല, പാർട്ടി അജണ്ടകൾ നടപ്പാക്കാൻ വേണ്ട ഭരണഘടനാ ഭേദഗതിക്കുള്ള അംഗബലവും ഘടകകക്ഷികളെ കൂടെ കൂട്ടിയാലും തികയാതെ വന്നു. എന്നാൽ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലഹങ്ങളും പ്രശ്നങ്ങളും എൻഡിഎയ്ക്ക് പരോക്ഷമായി ഗുണകരമായി മാറുകയാണ്.543 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. സാധാരണ നിയമനിർമാണത്തിന് കേവലഭൂരിപക്ഷം മതിയാകും. എന്നാൽ ഭരണഘടനാ ഭേദഗതിക്ക്, സഭയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷം കൂടാതെ ഹാജരുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. നിലവിൽ എൻഡിഎയ്ക്കുള്ളത് 293 അംഗങ്ങളാണ്.മൂന്നിൽ രണ്ട് ഭൂരിക്ഷത്തിന് വേണ്ടതാകട്ടെ 362 എംപിമാരുടെ പിന്തുണയാണ്. എഎപിയുടെ 7 രാജ്യസഭാ എംപിമാർ എൻഡിഎയുടെ കൂടണഞ്ഞതും കോൺഗ്രസ്-ഡിഎംകെ സഖ്യം തകർന്നതും ഏറ്റവുമൊടുവിൽ ടിഎംസിയുടെ 20 വിമത എംഎൽഎമാരുടെ കലാപവും പാർലമെന്റിൽ എൻഡിഎയ്ക്ക് മേൽക്കയ്യൊരുക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് തരുന്നത്. എൻഡിഎയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ചുരുങ്ങിയത് 20 ടിഎംസി എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തുനൽകിയിട്ടുണ്ടെന്നാണ് വിവരം. ആകെയുള്ള 28 ടിഎംസി എംപിമാരിൽ മൂന്നിൽ രണ്ടുഭാഗം തങ്ങൾ വരുമെന്നും അതിനാൽതന്നെ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നാണ് അവരുടെ ഭാഷ്യം. ബിജെപി സർക്കാരിന്റെ അതിരൂക്ഷ വിമർശകരായിരുന്നു സഭയിൽ ടിഎംസി.
എന്നാൽ ഇവർ പക്ഷംമാറി സർക്കാരിനെ പുറമേനിന്ന് പിന്തുണയ്ക്കുന്ന നിലപാട് കൈക്കൊള്ളുന്നത് എൻഡിഎയ്ക്ക് ഏറെ ഗുണകരമായിരിക്കും. ടിഎംസിയുടെ 20 എംപിമാർ എൻഡിഎയെ തുണയ്ക്കാൻ തയ്യാറായാൽ ഭരണപക്ഷത്തെ അംഗബലം 293-ൽനിന്ന് 313 ആയി ഉയരും. വിജയ്‌യുടെ ടിവികെ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിൽ തെറ്റിപ്പിരിഞ്ഞതും വലിയ രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിവെച്ചേക്കും. 22 എംപിമാരാണ് ഡിഎംകെയ്ക്ക് ലോക്‌സഭയിലുള്ളത്. പാർലമെന്റിൽ, സഖ്യങ്ങളെക്കാൾ വിഷയാധിഷ്ഠിത നിലപാടുകൾ കൈക്കൊള്ളുന്ന രീതി പാർട്ടികൾ അവലംബിക്കുന്നത് പതിവായതിനാൽ എൻഡിഎയ്ക്ക് വിഷയാധിഷ്ഠിത പിന്തുണ നൽകാൻ ഡിഎംകെ തീരുമാനിച്ചാൽ അത് ബിജെപി ക്യാമ്പിന് കാര്യങ്ങൾ എളുപ്പമാകും. അങ്ങനെ വന്നാൽ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലെ ശിവസേന (യുബിടി) പാർട്ടിയിലും വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമം നടത്തിയേക്കാം. 9 എംപിമാരാണ് യുബിടിയ്ക്കുള്ളത്.
മൂന്നിൽ രണ്ട് എംപിമാർ എന്ന് പറയുമ്പോൾ ആറ് എംപിമാർ ചേരിമാറിയാൽ അയോഗ്യതാ ഭീഷണി ഒഴിവാകും. എൻഡിഎയുടെ 293-നോട് ടിഎംസിയുടെ 20, ഡിഎംകെയുടെ 22, ശിവസേന (യുബിടി)യുടെ 6 എന്നിങ്ങനെ ചേർന്നാൽ 341 അംഗങ്ങളുടെ പിന്തുണയാകും ഭരണപക്ഷത്തിന് ലഭിക്കുക. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ 362 എന്ന മാജിക് നമ്പറിലേക്ക് എൻഡിഎയ്ക്ക് എത്താൻ വേണ്ടിവരിക പിന്നെ വെറും 19 അംഗങ്ങളുടെ പിന്തുണ മാത്രമാണ്. ചെറുപാർട്ടികൾ, സ്വതന്ത്രർ തുടങ്ങിയവർ ക്രോസ് വോട്ട് ചെയ്താൽ ഈ 19 എന്ന കടമ്പ ഭരണപക്ഷത്തിന് മറികടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. വിഷയങ്ങൾക്ക് അനുസൃതമായി നിലപാട് സ്വീകരിക്കുന്ന രീതിയാണ് പല പ്രാദേശിക പാർട്ടികളും പിന്തുടരുന്നത് എന്നതും എൻഡിഎയ്ക്ക് ഗുണകരമാകും.
രാജ്യസഭയിലും എൻഡിഎയ്ക്ക് അനുകൂലമായ വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏഴ് എഎപി എംപിമാർ പിന്തുണ നൽകിയതോടെ, എൻഡിഎയുടെ അംഗബലം രാജ്യസഭയിൽ 145 ആയിട്ടുണ്ട്. 163 അംഗങ്ങളുടെ പിന്തുണയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യം. ഇതിലേക്ക് എത്താൻ രാജ്യസഭയിൽ എൻഡിഎയ്ക്ക് ആവശ്യം 17 അംഗങ്ങളുടെ കൂടെ മാത്രം പിന്തുണയാണ്. ടിഎംസിക്ക് 13 രാജ്യസഭാ എംപിമാരാണുള്ളത്. ഇതിൽ ഒരാൾ- സുഖേന്ദു ശേഖർ റോയി ഇതിനകം രാജിവെച്ചു കഴിഞ്ഞു.
മറ്റ് അംഗങ്ങളും സമാനപാത പിന്തുടർന്നാൽ എൻഡിഎയ്ക്ക് ഗുണകരമാകും. എട്ട് എംപിമാരാണ് ഡിഎംകെയ്ക്ക് രാജ്യസഭയിലുള്ളത്. വിഷയാധിഷ്ഠിത പിന്തുണ എന്ന ശൈലി രാജ്യസഭയിൽ സ്വീകരിക്കാൻ ഡിഎംകെ തയ്യാറായാൽ ഗുണം എൻഡിഎയ്ക്ക് ആകും ലഭിക്കുക. അവിടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാകും

.webp)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.