സാൻ ഫ്രാൻസിസ്കോ : കലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിലെ പാന്തർ ബീച്ചിൽ (Panther Beach) അപ്രതീക്ഷിതമായി എത്തിയ ഭീമൻ തിരയിൽപ്പെട്ട് (Sneaker Wave) ഇന്ത്യൻ വംശജരായ രണ്ട് കോളജ് വിദ്യാർഥിനികൾ മരിച്ചു.
ഫ്രെമോണ്ട് സ്വദേശിനികളായ ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നിവരാണ് മരിച്ചത്.ഉച്ചകഴിഞ്ഞ് സൂര്യസ്നാനം നടത്താനാണ് ഇരുവരും പാന്തർ ബീച്ചിലെ പാറകൾക്കിടയിലുള്ള ഇടുങ്ങിയ പ്രകൃതിദത്ത കവാടത്തിലൂടെ (Keyhole) തീരത്തേക്ക് ഇറങ്ങിയത്.എന്നാൽ സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് കടലിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ശക്തമായ ‘സ്നീക്കർ വേവ്’ തീരത്തേക്ക് ഇരച്ചുകയറുകയായിരുന്നു. തിരമാല ഉയർന്നതോടെ പുറത്തുകടക്കാനുള്ള ഏക വഴി വെള്ളത്തിനടിയിലാകുകയും ഇരുവരും കടലിൽ അകപ്പെടുകയുമായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കലിഫോർണിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇരുവരെയും പിന്നീട് കടലിൽനിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാന്താക്രൂസ് കൗണ്ടി അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച ഹർഷിത നായർ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബെർക്ക്‌ലിയിൽ ലീഗൽ സ്റ്റഡീസ് (നിയമപഠനം) വിഭാഗത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. മഹിയാൽ സ്രാൻ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് വിഭാഗത്തിൽ പഠനം നടത്തിവരികയായിരുന്നു. ഫ്രെമോണ്ടിലെ വാഷിങ്ടൻ ഹൈസ്കൂളിൽ നിന്ന് 2023-ലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്.
2027ൽ ബിരുദം നേടാനിരിക്കെയാണ് ദുരന്തം.ഹർഷിത സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ബെർക്ക്‌ലിയിലെ സഹപാഠികളും അധ്യാപകരും അനുസ്മരിച്ചു. സമൂഹസേവനത്തിനും വിദ്യാർഥി പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നുവെന്നും അവർ പറഞ്ഞു.
സംഭവത്തെ തുടർന്ന് കലിഫോർണിയ തീരത്ത് വീണ്ടും ‘സ്നീക്കർ വേവ്’ ഭീഷണിയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. സാധാരണ തിരമാലകളേക്കാൾ മുന്നറിയിപ്പില്ലാതെ അതിവേഗത്തിൽ തീരത്തേക്ക് പാഞ്ഞെത്തുന്ന ഇത്തരം തിരമാലകൾ ഓരോ വർഷവും ഒട്ടറെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേകിച്ച് പാറക്കെട്ടുകൾക്കിടയിലും ഒറ്റപ്പെട്ട ബീച്ചുകളിലും സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.