പാരിസ് : ഉഭയകക്ഷി ബന്ധം വീണ്ടെടുക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പ്രകീർത്തിച്ചു.ഇതോടൊപ്പം, രാജ്യാന്തര കപ്പൽ ചാലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം പ്രധാനമന്ത്രി പ്രത്യേകം ഉന്നയിക്കുകയും, ഇതിന്റെ പ്രാധാന്യം യുഎസ് പ്രസിഡന്റിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലാഖയെന്ന് വിശേഷിപ്പിച്ച ട്രംപ് മോദി നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം ഇന്ത്യ വലിയ വളർച്ച കൈവരിക്കുമെന്നും പറഞ്ഞു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം നിലനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ ട്രംപ്, മുൻപ് താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്ന കാര്യവും യോഗത്തിൽ ആവർത്തിച്ചു. ഇന്ത്യയ്ക്ക് നേരെ ആരെങ്കിലും ആക്രമണം നടത്തിയാൽ യുഎസ് സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. ഇനി, അവിടെ (ഇന്ത്യയിൽ) ഒരു പുതിയ നേതാവാണ് വരുന്നതെങ്കിൽ തനിക്ക് അതിൽ അത്ര ഉറപ്പില്ലെന്ന് തമാശരൂപേണ ട്രംപ് പറഞ്ഞു.
എന്നാൽ ഇന്ത്യ ആക്രമിക്കപ്പെടുകയും അദ്ദേഹം (നരേന്ദ്ര മോദി) തന്നെയാണ് നേതാവുമെങ്കിൽ സഹായിക്കാൻ തങ്ങൾ ഉറപ്പായും അവിടെയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. മിസ്റ്റർ പ്രസിഡന്റ്, നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ വർഷമാണ് നമ്മൾ വാഷിങ്ടനിൽ വച്ച് കണ്ടത്. അതിനുശേഷം നമ്മുടെ ബന്ധത്തിന് ഒരു പുതിയ വേഗത കൈവന്നിട്ടുണ്ട്. പുതിയൊരു ഊർജം അതിലുണ്ട്. നമ്മൾ ചേർന്ന് ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട് എന്നത് വളരെ സന്തോഷകരമായ കാര്യമാണ്.
ആ ലക്ഷ്യങ്ങൾ കൈവരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട്, ഒപ്പം വളരെ വേഗത്തിൽ മുന്നോട്ട് കുതിക്കുകയുമാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടുന്നത് അത്യാവശ്യമാണെന്നും, അവിടെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. നാവികരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കവെ, വെള്ളിയാഴ്ച ഒപ്പുവയ്ക്കാൻ നിശ്ചയിച്ചിരിക്കുന്ന യുഎസ്-ഇറാൻ കരാറിൽ ഈ വിഷയത്തിന് മുൻഗണന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന സമുദ്ര പാതകളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. ആഗോള പുരോഗതിക്ക് അവർ വലിയ സംഭാവനയാണ് നൽകുന്നത്. അവരുടെ സുരക്ഷ ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇറാനുമായുള്ള ഈ ധാരണയിലും കരാറിലും എത്തിച്ചേരാൻ നിങ്ങൾ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ കരാർ നടപ്പിലാക്കുമ്പോൾ നാവികരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.