തിരുവനന്തപുരം :ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയർന്നു.
നിരോധനത്തിന് തൊട്ടുമുൻപു കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു. ട്രോളിങ് നിരോധനം പ്രാബല്യത്തിലായതോടെ വില സാധാരണക്കാരുടെ പോക്കറ്റിന് താങ്ങാനാവാത്ത വിധം പിന്നെയും വർധിച്ചു.മത്തിവില കിലോയ്ക്ക് 340–360 രൂപ വരെയായി. ചില പ്രദേശങ്ങളിൽ കിലോയ്ക്ക് 400 രൂപ വരെ ഈടാക്കുന്നുണ്ട്.അയല, ചൂര, കട്‌ല, തിലാപ്പിയ എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കടൽമത്സ്യങ്ങൾക്ക് പുറമേ കായൽ മത്സ്യങ്ങളുടെ വിലയിലും കുതിപ്പുണ്ട്. കണവ, കരിമീൻ, ചെമ്മീൻ എന്നിവയുടെ വിലയും കൂടി. ഇതോടെ പല ഹോട്ടലുകളിലും മെനുവിൽനിന്ന് മീൻ വിഭവങ്ങൾ താൽക്കാലികമായി ഒഴിവാക്കിത്തുടങ്ങി.വരുംദിവസങ്ങളിൽ ഊണിനൊപ്പമുള്ള മീൻ വറുത്തതിനും കറിക്കും വില കൂട്ടേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു. മത്സ്യവില കുതിച്ചുയർന്നത് ഇറച്ചി, പച്ചക്കറി വിപണികളെ ബാധിച്ചു.
കോഴിയിറച്ചിക്കും പച്ചക്കറികൾക്കും വില കൂടിത്തുടങ്ങി.നിലവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മാത്രമാണു കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് അനുമതിയുള്ളത്. എന്നാൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പരമ്പരാഗത വള്ളങ്ങൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. മഴയും കടലിലെ മോശം കാലാവസ്ഥയും മൂലം മിക്കവാറും ദിവസങ്ങളിലും കടലിൽ പോകുന്നതിനും വിലക്കുണ്ട്.
ട്രോളിങ് നിരോധന കാലത്ത് കടലിൽ മത്സ്യപ്രജനനം ശരിയായ രീതിയിൽ നടന്നാൽ മാത്രമേ നിരോധനത്തിന് ശേഷം മത്സ്യലഭ്യതയിൽ വർധനവുണ്ടാകൂ എന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.കേരളത്തിലെ തീരങ്ങളിൽ നിന്നുള്ള മീൻ വരവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് ഇപ്പോൾ വിപണി കയ്യടക്കിയിരിക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ലോറികളിലാണ് മത്സ്യമെത്തിക്കുന്നത്. വിപണിയിലെ ഈ കുത്തകയാണ് വിലക്കയറ്റത്തിനുള്ള മറ്റൊരു കാരണം.
ട്രോളിങ് നിരോധനവും കാലവർഷവും മുന്നിൽ കണ്ട് ദിവസങ്ങൾക്ക് മുൻപു വൻതോതിൽ സംഭരിച്ച മത്സ്യമാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഈ മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധനയും ചെക്പോസ്റ്റുകളിൽ ശുഷ്കമാണ്. രാസവസ്തുക്കൾ ചേർത്ത മത്സ്യം വിപണിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കടുത്ത പരിശോധന വേണമെന്നും ആവശ്യമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.