ചെന്നൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി. 75000 രൂപ വരെയുള്ള കടങ്ങളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്.
2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെ സഹകരണബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു.സര്‍ക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനത്തെ 14.43 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമാകും.ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണെങ്കിലും സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കും.എഴുപത്തയ്യായിരത്തിന് മുകളില്‍ വായ്പ എടുത്തിട്ടുള്ളവരുടെ കടത്തില്‍ നിന്ന് 35000 ഒഴിവാക്കുമെന്നും സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം വിജയ് അറിയിച്ചു. മൃഗീയ ഭൂരിപക്ഷം നേടിയ തമിഴ് വെട്രി കഴകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ അന്‍പതിനായിരം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കര്‍ഷക പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 75000 രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നത് ടിവികെയുടെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളല്‍ ചട്ടങ്ങള്‍ക്ക് വിധേയമായി 45 മുതല്‍ അറുപത് ദിവസത്തിനകം മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും സാമ്പത്തിക വിഭവങ്ങളും പരിഗണിച്ച് ഈ കഠിന കാലത്ത് ഏകദേശം ആറായിരം കോടി രൂപയുടെ വായ്പ എഴുതിതള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അടുത്ത വിളവിറക്കിനായി വായ്പകള്‍ ആവശ്യമുള്ള കര്‍ഷകരെ സംബന്ധിച്ച് ഇതൊരു നല്ല തീരുമാനമാണെന്നും വിജയ് പറഞ്ഞതായി വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.
അതിനിടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം ഇന്ന് പുറത്ത് വിടുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ നിയമസഭാ സമാജികര്‍ക്കുള്ള പരിശീലന പരിപാടി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇക്കുറി 146പേരാണ് കന്നിക്കാരായി നിയമസഭയില്‍ എത്തിയിരിക്കുന്നത്. ഇവരിലേറെയും യുവാക്കളാണെന്നും സ്പീക്കര്‍ ജെസിഡി പ്രഭാകര്‍ പറഞ്ഞു. നിയമസഭയിലെ മുന്‍കാല സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ നിയമസഭ ചട്ടങ്ങളും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇവരെ പരിശീലിപ്പിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.