ന്യൂഡൽഹി: സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരോടുള്ള നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആക്രമണം അഴിച്ചുവിട്ട് ബിജെപി. തരൂർ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് രാഹുൽ ഗാന്ധിക്കുള്ള കനത്ത തിരിച്ചടിയാണെന്നും സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തരൂരിന്റെ പരാമർശം ദുർബലപ്പെടുത്തിയെന്നും ബിജെപി വക്താക്കൾ പരിഹസിച്ചു.
മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ശ്രമങ്ങൾ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം, 'മോദി പറഞ്ഞത് ശരിയാണ്. നാവികരെ യുദ്ധ ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കണം,' എന്നും തരൂർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയത്തിൽ മോദി സർക്കാരിനെതിരെ ആക്രമണം നടത്തുകയും പ്രധാനമന്ത്രിയുടെ പ്രതികരണത്തെ ചോദ്യം ചെയ്യുകയും ചെയ്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ ഈ പ്രസ്താവന. ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. തരൂരിന്റെ പരാമർശങ്ങൾ ബിജെപി നേതാക്കൾ ഉടൻ തന്നെ ഏറ്റെടുക്കുകയും രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും ലക്ഷ്യമിടാൻ അത് ഉപയോഗിക്കുകയും ചെയ്തു. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല എക്സിൽ പങ്കുവെച്ച കുറിപ്പിൽ, തരൂരിന്റെ വാക്കുകൾ രാഹുൽ ഗാന്ധിക്കുള്ള 'ജന്മദിന സമ്മാനം' ആണെന്നും അത് രാഹുലിന്റെ 'വ്യാജ ആഖ്യാനത്തെ' തകർത്തുവെന്നുമാണ് അഭിപ്രായപ്പെട്ടത്.
'ഇന്നലെ രാഹുൽ ഗാന്ധിയുടെ ജന്മദിനമായിരുന്നു. ശശി തരൂർ എംപി ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ വ്യാജ ആഖ്യാനം തകർത്ത് ജന്മദിന സമ്മാനമായി നൽകിയിരിക്കുന്നു.' പൂനവാല എഴുതി. മോദിയെ ഉൾക്കാഴ്ച്ചയുള്ള വ്യക്തി, കർമ്മശൂരൻ, മഹാനായ പ്രാസംഗികൻ എന്നിങ്ങനെ തരൂർ മുമ്പ് പ്രശംസിച്ച കാര്യങ്ങളും പൂനവാല ചൂണ്ടിക്കാട്ടി. 'രാഹുൽ ഗാന്ധി അദ്ദേഹത്തെ പുറത്താക്കില്ലെന്ന് കരുതുന്നു!' അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ 2029-ലെ തിരഞ്ഞെടുപ്പും പൊതുജനപിന്തുണയും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം 'റിയൽ നേതാവല്ല' (real leader) വെറുമൊരു 'റീൽ നേതാവ്' (reel leader) മാത്രമായി മാറിയെന്നും പൂനവാല പരിഹസിച്ചു. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ തരൂരും രാഹുലും തമ്മിലുള്ള വൈരുദ്ധ്യം ഈ പരാമർശങ്ങൾ തുറന്നുകാട്ടുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും അഭിപ്രായപ്പെട്ടു.
'രാഹുൽ ഗാന്ധിയെ ശശി തരൂർ തുറന്നുകാട്ടുന്നു. കോൺഗ്രസ് നേതാവ് നരേന്ദ്ര മോദിയുടെ നയതന്ത്രത്തെ പ്രശംസിക്കുന്നു. ഇന്ത്യയുടെ ദേശീയ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ മോദി ഒന്നാമതാണ്; എന്നാൽ ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് വിരുദ്ധമായി സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി എല്ലാവരെയും പിന്നിലാക്കുന്നു.' ഭണ്ഡാരി ‘എക്സി’ൽ കുറിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.