ന്യൂഡൽഹി: തൃണമൂലിന്റെ 20 അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ ലോക്സഭയിൽ എൻഡിഎയ്ക്കു കരുത്തേറി. 543 സീറ്റുകളിൽ ഒഴിവുള്ള 3 സീറ്റുകൾ കുറച്ചാൽ നിലവിൽ 540 എംപിമാരാണുള്ളത്. ഇതിൽ 293 എംപിമാരാണ് എൻഡിഎ പക്ഷത്ത്. തൃണമൂൽ വിമതരുടെ വരവോടെ എൻഡിഎയുടെ അംഗബലം 313 ആവും.
തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെയുമായി സഹകരിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ ഇന്ത്യാസഖ്യം വിട്ടിരുന്നു. ലോക്സഭയിൽ 22 അംഗങ്ങളുള്ള ഡിഎംകെ, എൻഡിഎയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകിയേക്കുമെന്നു സൂചനയുണ്ട്. എന്നാൽ, ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ത്യാസഖ്യം ശ്രമിക്കുകയാണ്. ഡിഎംകെ കൂടി പിന്തുണച്ചാൽ എണ്ണം 335ൽ എത്തും. ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത 12 എംപിമാരെക്കൂടി ഒപ്പം നിർത്താൻ കഴിഞ്ഞാൽ 347.
സഭയിൽ എല്ലാ അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്താൽ ഭരണഘടനാ ഭേദഗതികൾ പാസാകാനുള്ള മൂന്നിൽരണ്ടു ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. എന്നാൽ, വോട്ടെടുപ്പിൽനിന്ന് ആരെങ്കിലും വിട്ടുനിന്നാൽ ഭൂരിപക്ഷത്തിനുള്ള സംഖ്യ കുറയും. അങ്ങനെയൊരു സാഹചര്യം ബിജെപി മുന്നിൽ കാണുന്നു. മണ്ഡലപുനർനിർണയം, ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് തുടങ്ങിയവയ്ക്കുള്ള ഭരണഘടനാ ഭേദഗതികൾ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ കൊണ്ടുവരാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നതാണു സ്ഥിതി.
രാജ്യസഭയിൽ ആംആദ്മി പാർട്ടിയിലെ 7 പേർ ഏപ്രിൽ അവസാനം പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെ ബിജെപിയുടെ അംഗബലം 106 ൽ നിന്ന് 113 ആയി. സഖ്യകക്ഷികളും സ്വതന്ത്രരും നാമനിർദേശം ചെയ്യപ്പെട്ടവരിൽ ബിജെപി അംഗത്വമുള്ളവരും ചേർന്ന് നിലവിൽ എൻഡിഎയ്ക്ക് 148. 245 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 123 പേരുടെയും മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെയും പിന്തുണയാണ് വേണ്ടത്. രാജ്യസഭയിൽ ഡിഎംകെയ്ക്ക് 8 എംപിമാരുണ്ട്; തൃണമൂലിന്റെ 12 പേരാണു ബാക്കി. ഇവരിൽ 16 പേരുടെ പിന്തുണ നേടാൻ സാധിച്ചാലോ, ചിലർ വിട്ടുനിൽക്കാൻ തയാറായാലോ മോദി സർക്കാരിന് രാജ്യസഭയും കടമ്പയാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.