മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെ. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയോ മാധ്യമങ്ങളുടെയോ കണ്ണിൽ പെടാതെ 6 എംപിമാരും ഒളിച്ചുകടക്കുകയായിരുന്നു. മുംബൈയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും ചാർട്ടേഡ് വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.
വിപ്പ് പരസ്യമായി ലംഘിച്ച ആറ് എംപിമാർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും, ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്നും മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കോടിക്കണക്കിനു രൂപ മുൻകൂറായി നൽകിയാണ് എംപിമാരെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. എംപിമാരുടെ ചുവടുമാറ്റത്തെത്തുടർന്ന് ശിവസേന അണികളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് ഭരണകൂടം അതീവ ജാഗ്രതയിലാണ്. വിമതരായ സഞ്ജയ് ദേശ്മുഖ് (യവത്മാൽ), സഞ്ജയ് ജാദവ് (പർഭണി), സഞ്ജയ് ദിന പാട്ടീൽ (മുംബൈ നോർത്ത്-ഈസ്റ്റ്), നാഗേഷ് പാട്ടീൽ അഷ്ടികർ (ഹിംഗോളി), ഓംരാജെ നിംബാൽക്കർ (ധാരാശിവ്), ഭാവുസാഹേബ് വാക്ചൗരെ (ഷിർദ്ദി) എന്നീ ആറ് എംപിമാരുടെയും വീടുകൾക്കും സ്വത്തുക്കൾക്കും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.
കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തങ്ങളാണ് യഥാർഥ ശിവസേനയെന്നും അവകാശപ്പെട്ട് വിമതർ സ്പീക്കറെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഈ വിഭാഗത്തിനു യാതൊരു അംഗീകാരവും നൽകരുതെന്ന് ഉദ്ധവ് പക്ഷത്തെ നേതാക്കളായ അരവിന്ദ് സാവന്തും അനിൽ ദേശായിയും സ്പീക്കറോട് അഭ്യർഥിച്ചു. ഇരുപക്ഷത്തിന്റെയും പരാതികൾ സ്വീകരിച്ച സ്പീക്കർ ഓം ബിർലയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും എംപിമാരുടെ രാഷ്ട്രീയ ഭാവി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.