മൂവാറ്റുപുഴ: സർവീസ് നടത്തുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായ കൊല്ലം കുന്നത്തൂർ സ്വദേശി സതീഷിനാണ് (46) ഓട്ടത്തിനിടെ മുഖത്ത് അടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്ക് സമീപം പേഴയ്ക്കാപ്പിള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസും എത്തിച്ചേർന്നു. എന്നാൽ, ഡ്രൈവർ തന്നെയാണ് തന്നെ ആദ്യം മർദിച്ചതെന്ന വാദമാണ് പ്രതി പോലീസിന് മുന്നിൽ ഉയർത്തിയത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രതിക്കെതിരെ ശക്തമായി രംഗത്തുവരികയും ഡ്രൈവറെ ഇയാൾ അകാരണമായി ആക്രമിക്കുകയായിരുന്നു എന്ന് പോലീസിനോട് വിളിച്ചുപറയുകയും ചെയ്തു. ചില യാത്രക്കാർ മർദനത്തിന് ശേഷമുള്ള ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുക കൂടി ചെയ്തതോടെ പോലീസ് പ്രതിസന്ധിയിലായി.
തുടർന്ന് ബസ് മൂവാറ്റുപുഴ സ്റ്റാൻഡിലേക്ക് എത്തിക്കാൻ പോലീസ് നിർദേശിക്കുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ട ശേഷം പരിക്കേറ്റ ഡ്രൈവർ സതീഷ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.ആർ.ടി.സി. ജീവനക്കാരന് നേരെയുണ്ടായ ഈ അതിക്രമം രാവിലെ തന്നെ കെ.എസ്.ആർ.ടി.സി. എം.ഡി.യുടെയും ഗതാഗത മന്ത്രിയുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മർദിച്ച ആളും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കേസ് ഒതുക്കിതീർക്കാനും പ്രശ്നം പറഞ്ഞുതീർക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മർദമുണ്ടായതായി സൂചനകളുണ്ട്. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് കെ.എസ്.ആർ.ടി.സി. അധികൃതർ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.