കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ 172 ചോദ്യങ്ങൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ടി.വീണയോട് ഉത്തരം തേടിയത്. ആദായനികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) എന്നിവരുടെ കണ്ടെത്തലുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
2 കമ്പനികളുമായി 2017–2021 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി ബിസിനസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെ പലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു.
മനസ്സറിവില്ലെന്ന വീണയുടെ മറുപടി പിന്നെയാർക്കാണ് ഈ ഇടപാടിൽ ‘മനസറിവുള്ളതെന്നു’ കണ്ടെത്തേണ്ട ബാധ്യതയാണ് ഇപ്പോൾ ഇ.ഡിക്കുമേൽ വരുത്തിയിരിക്കുന്നത്. പണം നൽകിയ സിഎംആർഎൽ ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളും വീണയുടെ മൊഴികളും പരിശോധിക്കുന്ന ജോലികൾ ഇന്നലെത്തന്നെ ഇ.ഡി തുടങ്ങി.
സിഎംആർഎൽ കമ്പനി ഉടമ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്.കർത്ത, മകൾ ഷിബി എസ്.കർത്ത എന്നിവരുടെ മൊഴികൾ ഈ കേസിൽ നിർണായകമാകുമെന്നാണു സൂചന. എക്സാലോജിക് ബെംഗളൂരു ഓഫിസിൽ നിന്ന് എസ്എഫ്ഐഒ ശേഖരിച്ച മുഴുവൻ രേഖകളും ഒന്നുകൂടി പരിശോധിച്ച ശേഷം വീണയെ ഇ.ഡി വിശദമായി ഒരിക്കൽ കൂടി ചോദ്യം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.