മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തില്‍ ആഭ്യന്തര കലഹം രൂക്ഷം. പാർട്ടിയുടെ ചില ലോക്സഭാ എംപിമാരെ ഫോണില്‍ ബന്ധപ്പെടാൻ മുതിർന്ന നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നുമാണ് റിപ്പോർട്ട്.
പാർലമെന്ററി സമിതി യോഗത്തിനായി ഉദ്ധവ് പക്ഷത്തെ എംപിമാർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് ചില ജനപ്രതിനിധികള്‍ പരിധിക്ക് പുറത്താണ് എന്ന വാർത്ത പുറത്തുവരുന്നത്. എംപിമാരെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ നേരിട്ട് ശ്രമങ്ങള്‍ നടത്തുന്നതായും സൂചനയുണ്ട്.ഉദ്ധവ് പക്ഷത്തെ ആറ് എംപിമാർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ആശയവിനിമയം നടത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സഞ്ജയ് ദിനാ പാട്ടീല്‍, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീല്‍ അഷ്ടികർ, ഓംരാജെ നിംബാല്‍ക്കർ, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ആ എംപിമാർ.
ഇതിന് പുറമെ രാജാഭൗ വാജെയും ഇവർക്കൊപ്പം ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ദില്ലിയില്‍ എത്തുന്ന ഈ എംപിമാർ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കും.
ലോക്സഭയില്‍ പുതിയൊരു ഔദ്യോഗിക വിഭാഗം രൂപീകരിച്ച ശേഷം, ഷിൻഡെ പക്ഷത്തെ ശിവസേനയില്‍ ലയിക്കാനാണ് വിമത എംപിമാരുടെ നീക്കമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസില്‍ അടുത്തിടെ നടന്നതിന് സമാനമായ ഒരു രാഷ്ട്രീയ അട്ടിമറിയാണ് മഹാരാഷ്ട്രയിലും അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം ഉദ്ധവ് താക്കറെയുടെ വിശ്വസ്തരായ അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നീ എംപിമാർ ഇന്ന് ഡല്‍ഹിയിലെത്തും. രാജ്യസഭാ എംപി സഞ്ജയ് റാവത്ത് ഇതിനകം തന്നെ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം വിമതരായി എത്തുന്ന ജനപ്രതിനിധികളെ സ്വാഗതം ചെയ്യാൻ ഭരണപക്ഷത്തെ ശിവസേന പൂർണ്ണ സജ്ജമാണെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് സ്വന്തം നേതൃത്വത്തില്‍ വിശ്വാസമില്ലെങ്കില്‍, ബാല്‍ താക്കറെയുടെ ആദർശങ്ങളിലും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലും വിശ്വസമുണ്ടെങ്കില്‍ അവർക്കായി ശിവസേനയുടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉദ്ധവ് പക്ഷത്തെ എംപി സഞ്ജയ് ദേശ്മുഖ്, കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് കൂറുമാറ്റ ചർച്ചകള്‍ക്ക് വേഗത കൂടിയത്.
കഴിഞ്ഞ ഞായറാഴ്ച ഉദ്ധവ് താക്കറെ മുംബൈയിലെ തന്റെ വസതിയില്‍ വിളിച്ചുചേർത്ത യോഗത്തില്‍ എംപിമാരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരില്‍ നാല് പേർ മാത്രമാണ് യോഗത്തില്‍ നേരിട്ടെത്തിയത്. ബാക്കിയുള്ള അഞ്ച് പേർ ഓണ്‍ലൈനായും ഫോണ്‍ വഴിയുമാണ് പങ്കെടുത്തത്.സഞ്ജയ് ദേശ്മുഖ് അടക്കമുള്ള നേതാക്കള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരിട്ടുള്ള യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ പാർട്ടിയില്‍ യാതൊരുവിധ പിളർപ്പുമില്ലെന്നും എംപിമാരെല്ലാം ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണെന്നും സഞ്ജയ് റാവത്തും അനില്‍ ദേശായിയും അവകാശപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.