തിരുവനന്തപുരം: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി സമര്‍പ്പിച്ച പുതിയ പുനര്‍നിര്‍ണ്ണയ ശുപാര്‍ശകള്‍ കേരളത്തിലെ രാഷ്ട്രീയത്തേയും ഉലയ്ക്കുന്നു.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവിയും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുദിത് കപൂറും ചേര്‍ന്ന് തയ്യാറാക്കിയ പ്രവര്‍ത്തന രേഖയിലാണ് ഈ വിപ്ലവാത്മക നിര്‍ദ്ദേശങ്ങളുള്ളത്. ഈ ശുപാര്‍ശകള്‍ നടപ്പിലാകുന്നതോടെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൂര്‍ണ്ണമായും മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പുതിയ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ലോക്സഭാ മണ്ഡലം രണ്ടായി വിഭജിക്കപ്പെടും. ഇതോടെ ജില്ലയിലാകെ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ നിലവില്‍ വരും. ഇതില്‍ ഒരു മണ്ഡലം പൂര്‍ണ്ണമായും നഗരമേഖല മാത്രമായി ഒതുങ്ങും എന്നതാണ് ഏറ്റവും നിര്‍ണ്ണായകമായ മാറ്റം. നഗരകേന്ദ്രീകൃത വോട്ടര്‍മാര്‍ മാത്രമുള്ള ഒരു മണ്ഡലം രൂപീകരിക്കപ്പെടുന്നത് തലസ്ഥാനത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളായ സി.പി.ഐ.എം., കോണ്‍ഗ്രസ് നേതൃത്വങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ജില്ലയിലെ നിയമസഭാ, പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ ബി.ജെ.പി.ക്ക് കൃത്യമായി വിജയിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുനക്രമീകരിക്കുന്നതെന്ന കടുത്ത ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയിലും തീരദേശത്തോടും ചേര്‍ന്നു കിടക്കുന്ന നഗരമേഖലകളിലും ബി.ജെ.പി.ക്ക് നിലവില്‍ വലിയ വോട്ട് വിഹിതമുണ്ട്.ഈ പോക്കറ്റുകളെ മാത്രം കേന്ദ്രീകരിച്ച് പുതിയ നഗര ലോക്സഭാ മണ്ഡലം രൂപീകരിക്കുമ്പോള്‍ അത് ബി.ജെ.പി.ക്ക് വലിയ രാഷ്ട്രീയ മുന്‍തൂക്കം നല്‍കുമെന്നാണ് ഇടതു-വലതു മുന്നണികള്‍ ഭയപ്പെടുന്നത്. ഇത്തരമൊരു പുനര്‍നിര്‍ണ്ണയം തലസ്ഥാനത്ത് താമര വിരിയിക്കാന്‍ കേന്ദ്ര ഭരണകക്ഷി ഒരുക്കുന്ന തന്ത്രപരമായ നീക്കമാണെന്ന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ ആരോപിക്കുന്നു.
വനിതാ സംവരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലുകള്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സാമ്പത്തിക ഉപദേശക സമിതിയുടെ ഈ പുതിയ ശുപാര്‍ശ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകള്‍ 824 ആക്കണമെന്നാണ് സമിതിയുടെ പ്രധാന നിര്‍ദ്ദേശം.
ഇതിനായി രാജ്യത്തെ 170 വലിയ മണ്ഡലങ്ങള്‍ വിഭജിക്കണം. 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ഒരു മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനപ്രാതിനിധ്യത്തെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് ഈ നടപടി.
കേരളത്തിലെ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ കൃത്യം പത്തെണ്ണം രണ്ടായി വിഭജിച്ച് സംസ്ഥാനത്തെ ആകെ സീറ്റുകളുടെ എണ്ണം 30 ആക്കി ഉയര്‍ത്തണമെന്നും സമിതി വ്യക്തമാക്കുന്നു. കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് രണ്ടായി വിഭജിക്കുക.
ഇതോടെ കേരളത്തിലെ സീറ്റുകള്‍ 30 ആയി വര്‍ദ്ധിക്കുമെങ്കിലും പാര്‍ലമെന്റിലെ മൊത്തം പ്രാതിനിധ്യ നിരക്കില്‍ കേരളത്തിന് നേരിയ കുറവുണ്ടാകും. നിലവില്‍ 543 സീറ്റുകളില്‍ 20 സീറ്റുകളുള്ളപ്പോള്‍ കേരളത്തിന്റെ പ്രാതിനിധ്യം 3.68 ശതമാനമാണ്. എന്നാല്‍ സീറ്റുകള്‍ 824 ആയി ഉയരുമ്പോള്‍ 30 സീറ്റുകള്‍ ലഭിച്ചാലും കേരളത്തിന്റെ പ്രാതിനിധ്യ നിരക്ക് 3.64 ശതമാനമായി താഴേക്ക് പോകും.തമിഴ്നാട്ടിലും സമാനമായ രീതിയില്‍ സീറ്റുകള്‍ 39-ല്‍ നിന്ന് 59 ആയി ഉയരുമെങ്കിലും അവരുടെ പ്രാതിനിധ്യവും 7.18 ശതമാനത്തില്‍ നിന്ന് 7.16 ശതമാനമായി കുറയും. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള സീറ്റുവര്ദ്ധനവ് കണക്കിലെടുത്താല്‍, പാര്‍ലമെന്റിലെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം നിലവിലെ 23.6 ശതമാനത്തില്‍ നിന്ന് 23.7 ശതമാനമായി നേരിയ തോതില്‍ വര്‍ദ്ധിക്കുമെന്നത് ആശ്വാസകരമാണ്.
തെലങ്കാനയിലെ സീറ്റുകള്‍ 17-ല്‍ നിന്ന് 26 ആയും, ആന്ധ്രപ്രദേശിലേത് 25-ല്‍ നിന്ന് 38 ആയും, കര്‍ണാടകത്തില്‍ 28-ല്‍ നിന്ന് 42 ആയും സീറ്റുകള്‍ ഉയരും. ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ 80-ല്‍ നിന്ന് 120 ആയും മഹാരാഷ്ട്രയില്‍ 48-ല്‍ നിന്ന് 72 ആയും വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ടായി വിഭജിക്കുന്ന 59 മണ്ഡലങ്ങളില്‍ സിംഹഭാഗവും (22 എണ്ണം) കേരളത്തിലും തമിഴ്നാട്ടിലുമാണ് വരുന്നത്. അതേസമയം മൂന്നായി വിഭജിക്കുന്ന മണ്ഡലങ്ങളില്‍ 17 എണ്ണം ഉത്തര്‍പ്രദേശിലാണ്. മഹാരാഷ്ട്ര (12), ബിഹാര്‍ (10), ബംഗാള്‍ (10) എന്നിവയാണ് മൂന്നായി വിഭജിക്കുന്ന മണ്ഡലങ്ങള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
ഏതെല്ലാം മണ്ഡലങ്ങള്‍ എങ്ങനെ വിഭജിക്കണമെന്നതിന് പൊതുവായ ഒരു മാനദണ്ഡത്തിന് പകരം, ഓരോ പ്രദേശത്തിന്റെയും ജനസംഖ്യാപരവും ഭാഷാപരവുമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ചുള്ള വെവ്വേറെ രീതികളാണ് ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്.
2024-ലെ പൊതുതിരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഒരു ലോക്സഭാ മണ്ഡലത്തില്‍ ശരാശരി 18.2 ലക്ഷം വോട്ടര്‍മാരാണുള്ളത്. എന്നാല്‍ വലിയ മഹാനഗര മണ്ഡലങ്ങളില്‍ ഇത് 32 ലക്ഷത്തിനും മുകളിലാണ്. ഇത് ജനപ്രാതിനിധ്യ അനുപാതത്തില്‍ വലിയ അസമത്വങ്ങള്‍ സൃഷ്ടിക്കുന്നു. വലിയ നഗരപ്രദേശങ്ങളില്‍ പൊതുവേ പോളിങ് നിരക്ക് കുറവാണെന്നും, പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകളുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.
നഗരമേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്കായി മാത്രമുള്ള പ്രത്യേക പോളിങ് ബൂത്തുകള്‍ സ്ഥാപിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. കൂടാതെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന നഗരവാസികളായ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യത്തിനായി പോളിങ് സമയം വൈകുന്നേരങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു നല്‍കണമെന്നും സമിതിയുടെ പ്രവര്‍ത്തന രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.