കാണ്‍പൂർ: വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയേക്കാള്‍ കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ച് ബില്ല് നല്‍കി ഉപഭോക്താവിനെ പറ്റിക്കാൻ ശ്രമിച്ച പെട്രോള്‍ പമ്പിനെതിരെ വൻ പ്രതിഷേധം.
ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. 45 ലിറ്റർ മാത്രം ശേഷിയുള്ള കാറിന്റെ ടാങ്കില്‍ 52 ലിറ്റർ പെട്രോള്‍ അടിച്ചതായി കാണിച്ച് ബില്ല് നല്‍കിയതോടെയാണ് പമ്പിന്റെ തട്ടിപ്പ് വെളിച്ചത്തായത്. കാറുടമ അധികൃതർക്ക് പരാതി നല്‍കിയതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും പമ്പിലെ ഇന്ധന വിതരണ യന്ത്രങ്ങള്‍ അടിയന്തരമായി പരിശോധിച്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.കാണ്‍പൂർ സ്വദേശിയായ ചരണ്‍ സിംഗാണ് തട്ടിപ്പിനിരയായത്. തന്റെ പുത്തൻ വോക്സ്‌വാഗണ്‍ വിർട്ടസ് (Volkswagen Virtus) കാറുമായി അദ്ദേഹം പെട്രോള്‍ പമ്പില്‍ എത്തിയതായിരുന്നു. പെട്രോള്‍ കുറവാണെന്ന് ഫ്യുവല്‍ ഇൻഡിക്കേറ്ററില്‍ കണ്ടതിനെ തുടർന്ന് ഫുള്‍ ടാങ്ക് എണ്ണ അടിക്കാൻ പറയുകയായിരുന്നു.
ആദ്യം ജീവനക്കാർ ഏകദേശം 41 ലിറ്റർ ഇന്ധനം കാറില്‍ നിറച്ചു. എന്നിട്ട് പെട്ടെന്ന് നിർത്തി. എന്തിനാണ് പെട്രോള്‍ അടിക്കുന്നത് നിർത്തിയതെന്ന് ചരണ്‍ ചോദിച്ചപ്പോള്‍ കൂടിയ അളവില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ രണ്ട് ഘട്ടങ്ങളായി മാത്രമേ പറ്റൂ എന്നായിരുന്നു മറുപടി. തുടർന്ന് അവർ വീണ്ടും പെട്രോള്‍ അടിക്കാൻ തുടങ്ങി. ടാങ്ക് നിറക്കുകയും ചെയ്തു.ഇന്ധനം നിറച്ചതിന് ശേഷം ബില്ല് കയ്യില്‍ കിട്ടിയപ്പോഴാണ് ചരണ്‍ സിംഗ് ഞെട്ടിയത്. 52 ലിറ്റർ പെട്രോള്‍ അടിച്ചതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ കാറിന്റെ ഫ്യുവല്‍ കപ്പാസിറ്റി അത്രയും ഇല്ലെന്നും പറഞ്ഞ് ചരണ്‍ ജീവനക്കാരുമായി തർക്കത്തിലായി.
സംശയം തോന്നിയ കാറുടമ വോക്സ് വാഗണ്‍ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തുകയായിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്കിൻ്റെ പരമാവധി ശേഷി 45 ലിറ്ററാണെന്ന് കമ്പനി പ്രതിനിധി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
എന്നാല്‍, കൃത്യമായി മറുപടി നല്‍കാൻ പെട്രോള്‍ പമ്പ് അധികൃതർ തയ്യാറായില്ല. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പമ്പില്‍ തട്ടിപ്പ് നടക്കുന്നതെന്ന് ആരോപിച്ച് ചരണ്‍ സിംഗ് കലക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. പമ്പിലെ മെഷീനുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.