ചൈന: മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേവലം അഞ്ച് മിനിറ്റ് മാത്രം നീണ്ട ഒരു വീഡിയോ കോളിലൂടെ കണ്ടുമുട്ടിയ യുവതിയെ വിവാഹം കഴിച്ച ചൈനീസ് യുവാവ് ഒടുവില്‍ ഒന്‍പതാം ദിവസം വിവാഹമോചനം തേടി കോടതിയില്‍.
ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള 32 കാരനായ ഗു എന്ന യുവാവാണ് ഈ വിചിത്രമായ ദാമ്പത്യ പ്രതിസന്ധിയിലകപ്പെട്ടത്. മകന്റെ വിവാഹം പെട്ടെന്ന് നടക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഒരു ലോക്കല്‍ മാട്രിമോണിയല്‍ സെന്റര്‍ വഴിയാണ് ഇയാള്‍ക്ക് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നിന്നുള്ള മുപ്പതുകാരിയായ യുവതിയുടെ ആലോചന വരുന്നത്.വിവാഹ ദല്ലാള്‍ നല്കിയ പ്രൊഫൈലില്‍ യുവതിക്ക് കടബാധ്യതകളോ മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളോ ഗുരുതരമായ രോഗങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും അഞ്ച് മിനിറ്റ് മാത്രം നീണ്ട ഒരു വീഡിയോ കോളിലൂടെ സംസാരിക്കുകയും, നേരിട്ട് പോലും കാണാതെ വെറും മൂന്ന് ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
വധുവിന്റെ വീട്ടുകാര്‍ക്ക് നല്കിയ സ്ത്രീധനവും മാട്രിമോണിയല്‍ സെന്ററിന് നല്കിയ കമ്മീഷനും ഉള്‍പ്പെടെ ഏകദേശം 265,000 യുവാന്‍ (ഏകദേശം 36 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ കുടുംബത്തിന് ചിലവായത്.
എന്നാല്‍ വിവാഹത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച യുവാവ് ഞെട്ടിപ്പോയി. യുവതിക്ക് ലക്ഷങ്ങളുടെ കടബാധ്യതയുള്ളതായും കരള്‍ സംബന്ധമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായും ഇയാള്‍ കണ്ടെത്തി. ഇതോടെ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ് ഒന്‍പതാം ദിവസം വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.
ആദ്യം ഇതിന് സമ്മതിച്ച യുവതി പിന്നീട് മനസ്സ് മാറുകയും, ഈ വിവാഹമോചന വാര്‍ത്ത തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലാക്കിയെന്നും ആരോപിച്ച് യുവാവിനെതിരെ കോടതിയെ സമീപിക്കുകയും 50,000 യുവാന്‍ (ഏകദേശം 6 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. തങ്ങളെ ചതിച്ച മാട്രിമോണിയല്‍ സെന്ററിനെതിരെ യുവാവും ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.