കാസർകോട്: മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃക കാണിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാല്‍.
ഉറ്റവർ ഉപേക്ഷിച്ച ഇതരമതസ്ഥനായ വയോധികന്റെ മൃതദേഹം ഏറ്റെടുത്ത്, മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക് തീകൊളുത്തിയാണ് ഇർഫാന മാതൃകയായത്. മുഹറം വ്രതമെടുക്കുന്ന വേളയിലായിരുന്നു സമുദായത്തില്‍ നിന്നുള്ള എതിർപ്പുകള്‍ പോലും വകവെയ്ക്കാതെ, മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്ന് ഇർഫാന തെളിയിച്ചത്.മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വ്യാഴാഴ്ച അന്തരിച്ചത്. വായില്‍ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഒരു മാസം മുൻപാണ് കടവരാന്തയില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറെയും മെഡിക്കല്‍ ഓഫീസറെയും വിവരമറിയിച്ച്, ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാരായണൻ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാരായണൻ മുൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മരണവിവരമറിഞ്ഞ് സംഘടനയുടെ പ്രവർത്തകരോ ഉറ്റവരോ ആരും തന്നെ മൃതദേഹം ഏറ്റെടുക്കാൻ എത്തിയിരുന്നില്ല. മഞ്ചേശ്വരം പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കുന്നതിനായി ഇർഫാനയ്ക്ക് സമ്മതപത്രം നല്‍കുകയായിരുന്നു. ഈ സമ്മതപത്രം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കൈമാറിയാണ് മൃതദേഹം വിട്ടുകിട്ടിയത്.തുടർന്ന് ആംബുലൻസില്‍ ഉപ്പളയില്‍ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തിലേക്ക് മാറ്റി. അവിടെ വെച്ച് മകളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഹൈന്ദവാചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങള്‍ നിർവ്വഹിച്ച ഇർഫാന നാരായണന്റെ ചിതയ്ക്ക് തീകൊളുത്തുകയായിരുന്നു. സാമൂഹ്യപ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും ഈ കർമ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപ്രതീക്ഷിതമായി ലഭിച്ച ഈ നിയോഗം പൂർത്തിയാക്കാൻ കഴിഞ്ഞതില്‍ വലിയ സംതൃപ്തിയുണ്ടെന്ന് ഇർഫാന ഇഖ്ബാല്‍
പ്രതികരിച്ചു. നിലവില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ കൂടിയായ ഇർഫാന ഇഖ്ബാല്‍, ഉറ്റവർ നഷ്ടപ്പെട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അഗതികള്‍ക്കായി ഉപ്പളയില്‍ പ്രവർത്തിക്കുന്ന 'ഷെയ്ഖ് സായിദ് വൃദ്ധസദനം' എന്ന സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. അമ്പതോളം അന്തേവാസികളാണ് നിലവില്‍ ഈ സ്ഥാപനത്തില്‍ സംരക്ഷണയില്‍ കഴിയുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.