ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഫോണ്‍ അഡിക്ഷൻ. രാവിലെ കണ്ണ് തുറക്കുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നതുവരെ സ്മാർട്ട്ഫോണുകള്‍ ജീവിതത്തെ പൂർണ്ണമായും നിയന്ത്രിക്കുകയാണ്.
ഭൂരിഭാഗം ആളുകളുടെയും ശീലം, രാവിലെ ഉറക്കമുണർന്നയുടൻ ബെഡില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുൻപ് തന്നെ കൈകള്‍ ആദ്യം നീളുന്നത് മൊബൈല്‍ ഫോണിലേക്കായിരിക്കും. വാട്സാപ്പ് സന്ദേശങ്ങള്‍, ഇൻസ്റ്റഗ്രാം റീലുകള്‍, ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍, അല്ലെങ്കില്‍ ഇമെയിലുകള്‍ എന്നിവ പരിശോധിച്ചുകൊണ്ടാണ് പലരും ഒരു പുതിയ ദിവസം ആരംഭിക്കുന്നത്.എന്നാല്‍, ഈ നിരപരാധിയെന്ന് തോന്നിക്കുന്ന പ്രഭാത ശീലം നമ്മുടെ മാനസികാരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് ചിന്തിക്കാറില്ല. രാവിലെ തന്നെയുള്ള അമിതമായ വിവരശേഖരണവും നോട്ടിഫിക്കേഷനുകളും തലച്ചോറിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ തകിടം മറിക്കും. ഇത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ദിവസത്തെ മുഴുവൻ ഉന്മേഷത്തെയും ശ്രദ്ധയെയും ഇല്ലാതാക്കുകയും ചെയ്യും.
പ്രഭാതത്തില്‍ ശാന്തമായിരിക്കേണ്ട മനസ്സിനെ അനാവശ്യ ചിന്തകളിലേക്കും മറ്റുള്ളവരുമായുള്ള താരതമ്യങ്ങളിലേക്കും ഇത് നയിക്കുന്നു. ഉറക്കത്തില്‍ നിന്ന് ഉണരുന്ന ഘട്ടത്തില്‍ തലച്ചോറിന് കൃത്യമായ വിശ്രമവും സമയവും ആവശ്യമാണ്.
ആ സമയത്ത് നല്‍കുന്ന ഇത്തരം ഡിജിറ്റല്‍ സമ്മർദ്ദങ്ങള്‍ ദീർഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ ലൈഫ്സ്റ്റൈല്‍ രോഗങ്ങളിലേക്ക് നയിക്കുമെന്ന് മനശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ദ്ധരും ഒരുപോലെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉണർന്നയുടൻ ഫോണ്‍ നോക്കുന്ന ശീലം മാറ്റേണ്ടത് അനിവാര്യമാണ്.
"ഉറക്കമുണർന്ന ശേഷമുള്ള ആദ്യത്തെ ഏതാനും മിനിറ്റുകള്‍ വളരെ നിർണായകമായ ഒരു സംക്രമണ ഘട്ടമാണ്. ഈ സമയത്താണ് തലച്ചോറ് ഉറക്കത്തിന്റെ അവസ്ഥയില്‍ നിന്ന് പൂർണ്ണമായ ഉണർവിലേക്ക് സാവധാനം മാറുന്നത്. ഈ ഘട്ടത്തില്‍ ശ്രദ്ധ, വൈകാരിക നിയന്ത്രണം, തീരുമാനങ്ങള്‍ എടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നാഡീശൃംഖലകള്‍ വീണ്ടും സജീവമാകുകയും സമന്വയിക്കപ്പെടുകയും ചെയ്യുകയാണ്.
ഈ സമയത്ത് തലച്ചോറിനെ പെട്ടെന്ന് നോട്ടിഫിക്കേഷനുകള്‍, സന്ദേശങ്ങള്‍, വാർത്തകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എന്നിവയിലേക്ക് തുറന്നുവിടുമ്പോള്‍, അത് തലച്ചോറിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള വലിയൊരു വിവരശേഖരമാണ് സമ്മാനിക്കുന്നത്.
തലച്ചോറ് ഇതിനായി പൂർണ്ണമായി സജ്ജമായിട്ടുണ്ടാകില്ല. പെട്ടെന്നുള്ള ഈ ഉത്തേജനം തലച്ചോറിന്റെ സ്വാഭാവികമായ ഉണരല്‍ പ്രക്രിയ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കടുത്ത ജാഗ്രതയ്ക്കും സമ്മർദ്ദ പ്രതികരണങ്ങള്‍ക്കും കാരണമാകുന്നു. ഇത് ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ മാനസിക അമിതഭാരത്തിന് വഴിവെച്ചേക്കാം," എന്ന് ബെംഗളൂരു വെസ്റ്റ് ക്ലിനിക്സ് ഹെച്ച്‌സിജി ഹോസ്പിറ്റല്‍സിലെ സീനിയർ മിനിമല്‍ ഇൻവേസീവ് ബ്രെയിൻ ആൻഡ് സ്പൈൻ സർജനായ ഡോ. ജഗദീഷ് ചട്നല്ലി പറഞ്ഞു. ഉറക്കമുണർന്നയുടൻ സിമ്പതറ്റിക് നാഡീവ്യൂഹം സജീവമാകുമ്പോള്‍ ശരീരം കടുത്ത ജാഗ്രതയുടെ അവസ്ഥയിലേക്ക് മാറുമെന്ന് ഡോ. ചട്നല്ലി പറയുന്നു. കോർട്ടിസോള്‍ എന്നത് രാവിലെ ശരീരത്തില്‍ സ്വാഭാവികമായി ആവശ്യമായി ഒരു ഹോർമോണ്‍ ആണെങ്കിലും, വൈകാരികമായ നോട്ടിഫിക്കേഷനുകള്‍, ജോലി സംബന്ധമായ സന്ദേശങ്ങള്‍, അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന വാർത്തകള്‍ എന്നിവയില്‍ നിന്നുള്ള അമിതമായ ഉത്തേജനം ഈ പ്രതികരണത്തെ കൂടുതല്‍ തീവ്രമാക്കുന്നു.ഇതിന്റെ ഫലമായി, ദിവസം മുന്നോട്ട് പോകുന്തോറും വ്യക്തികളില്‍ ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അസ്വസ്ഥത, മാനസിക ക്ഷീണം എന്നിവ അനുഭവപ്പെടാം. "ഈ ശീലം ആവർത്തിക്കുന്നത് ശ്രദ്ധ നിലനിർത്തുന്നതിനും, വികാരങ്ങളെ നിയന്ത്രിക്കുന്നതിനും, ഊർജ്ജനില കൃത്യമായി സൂക്ഷിക്കുന്നതിനും തടസ്സമാകും. കാലക്രമേണ, ഈ രീതിയിലുള്ള നിരന്തരമായ സമ്മർദ്ദം ഉറക്കമില്ലായ്മ, ബേണ്‍ഔട്ട്, സമ്മർദ്ദവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും," ഡോ. ചട്നല്ലി കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.