ഹൈരാബാദ്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങിയ കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ പൊലീസുകാരന് സമൂഹമാധ്യമങ്ങളില്‍ കയ്യടി.
മഹിമ റെഡ്ഡി എന്ന ഇരുപത്തിരണ്ടുകാരിയാണ് തന്റെ ജീവൻ രക്ഷിച്ച പൊലീസുകാരന്റെ ആത്മാർത്ഥതയെ പ്രശംസിച്ച് രംഗത്തെത്തിയത്. ചൊവ്വാഴ്ച ഹൈദരാബാദിലെ സൈബറാബാദ് മേഖലയിലായിരുന്നു സംഭവം.താൻ സഞ്ചരിച്ചിരുന്ന നീല സെഡാൻ കാറിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ വെള്ളം ഇരച്ചുകയറിയെന്ന് മഹിമ പറയുന്നു. വാഹനം വെള്ളത്തില്‍ മുങ്ങിയതോടെ വാതില്‍ തുറക്കാൻ കഴിയാതെ താൻ അതിനുള്ളില്‍ കുടുങ്ങിപ്പോയി. "വെള്ളം നെഞ്ചത്തോളം ഉയർന്നു. ഏതാണ്ട് മുങ്ങിമരിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ.
ആ സമയത്താണ് പൊലീസുകാരനും ഒരു നാട്ടുകാരനും ചേർന്ന് എന്നെ കാറില്‍ നിന്ന് പുറത്തെടുക്കുന്നത്. ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷമായിരുന്നു അത്," മഹിമ ഓർക്കുന്നു.
രക്ഷാപ്രവർത്തനത്തിനുശേഷം ആ പൊലീസുകാരൻ ജോലി അവസാനിപ്പിച്ചില്ല. വെള്ളക്കെട്ട് മാറ്റാൻ അദ്ദേഹം മണിക്കൂറുകളോളം ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് താൻ കണ്ടു. തടസ്സപ്പെട്ട ഓവുചാല്‍ അദ്ദേഹം തന്നെ വൃത്തിയാക്കിയതോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്.ആ പൊലീസുകാരന്റെ പേര് തനിക്കറിയില്ലെങ്കിലും, അദ്ദേഹത്തിന്റെ ആത്മാർത്ഥതയ്ക്ക് അർഹമായ അംഗീകാരം ലഭിക്കണമെന്ന് മഹിമ ആവശ്യപ്പെടുന്നു. യുവതിയെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ മാധ്യമങ്ങള്‍.
മഹിമയെ രക്ഷപ്പെടുത്തിയ പോലീസുകാരൻ വലിയ പ്രശംസയാണ് ലഭിക്കുന്നത്. അതേസമയം, സ്ഥലത്തെത്തിയ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോണ്‍സ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി വാഹനത്തിനെതിരെ മഹിമ രംഗത്തെത്തി.
തങ്ങളെ സഹായിക്കാൻ നില്‍ക്കുന്നതിന് പകരം, കാര്യങ്ങള്‍ നോക്കിനില്‍ക്കുക മാത്രം ചെയ്തശേഷം ആ വാഹനം അവിടെനിന്ന് തിരിച്ചുപോയത് നിരാശാജനകമാണെന്ന് അവർ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഹൈദരാബാദിലെ മഴക്കെടുതികള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ചെറിയ മഴയില്‍പ്പോലും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകർന്നടിയുന്നത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വീഴ്ചയാണെന്ന് ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു (കെടിആർ) ആരോപിച്ചു. മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുൻ ബിആർഎസ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ സ്ട്രാറ്റജിക് നാല ഡെവലപ്‌മെന്റ് പ്രോഗ്രാം, സ്ട്രാറ്റജിക് റോഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം (SRDP) തുടങ്ങിയ പദ്ധതികള്‍ ഫലപ്രദമായിരുന്നുവെന്ന് കെടിആർ പറഞ്ഞു. എന്നാല്‍ നിലവിലെ സർക്കാർ ഇതിന് തുടർച്ച നല്‍കുന്നില്ലെന്നും വൈദ്യുതി തടസ്സങ്ങളും അപകടങ്ങളും വർധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ജനക്ഷേമത്തേക്കാള്‍ ഭൂമി തർക്കങ്ങള്‍ക്കാണ് സർക്കാർ മുൻഗണന നല്‍കുന്നതെന്നും വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും കെടിആർ മുന്നറിയിപ്പ് നല്‍കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.