കൊച്ചി ; കോർപറേറ്റ് മറവിൽ 300 കോടി രൂപയുടെ തട്ടിപ്പു സാമ്രാജ്യം. സൈബർ തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ അല്ലംരാജു സത്യനാരായണ മൂർത്തി (36) ഹൈദരാബാദിലെ അറിയപ്പെടുന്ന ബിസിനസുകാരൻ.
ഐടി, നിർമാണ മേഖല, റിയൽ എസ്റ്റേറ്റ്, ഖനന മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലയുടെ തലവനാണ് സത്യനാരായണ മൂർത്തി. സത്യനാരായണ മൂർത്തി വെറുമൊരു സൈബർ ക്രിമിനൽ മാത്രമല്ലെന്നും തട്ടിയെടുത്ത പണം വ്യവസ്ഥാപിതമായി വെളുപ്പിച്ചെടുക്കുന്ന വലിയൊരു ശൃംഖലയുടെ തലവനാണെന്നും പൊലീസ് കണ്ടെത്തി.ഒരു ദശാബ്ദം മുൻപ് ഐടി മേഖലയിൽ സാധാരണ ജീവനക്കാരനായി ജോലി തുടങ്ങിയ സത്യനാരായണ മൂർത്തി, ചുരുങ്ങിയ കാലയളവിനുള്ളിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് 300 കോടി രൂപയുടെ ആസ്തിയുള്ള ‘ആശ്രിത ഗ്രൂപ്പ് ഓഫ് കമ്പനീസി’ന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി വളരുകയായിരുന്നു.
വെറുമൊരു സൈബർ ക്രിമിനൽ എന്നതിലുപരി, കോർപറേറ്റ് പദവികളും ലിങ്ക്ഡ്ഇൻ പോലുള്ള പ്രഫഷനൽ പ്ലാറ്റ്‌ഫോമുകളിലെ സ്വാധീനവും ഉപയോഗിച്ച് മാന്യനായ വ്യവസായി എന്ന നിലയിലാണ് ഇയാൾ പൊതുസമൂഹത്തിൽ അറിയപ്പെട്ടിരുന്നത്. ഇയാളുടെ ഈ ‘സക്സസ് സ്റ്റോറി’ക്ക് പിന്നിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെ കൈക്കലാക്കിയ കോടിക്കണക്കിന് രൂപയുടെ പിൻബലമുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ ട്രേഡിങ് സൈറ്റ് എന്ന വ്യാജേന നിർമിച്ച ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴിയാണ് കൊച്ചി സ്വദേശിയെ ഇയാൾ കെണിയിൽ വീഴ്ത്തിയത്. നിക്ഷേപത്തിന് കൂടുതൽ ആനുകൂല്യം എന്ന വാഗ്ദാനം നൽകി 90 തവണകളായി തട്ടിയെടുത്തത് 25 കോടി രൂപയിലധികം. 16 കോടിയോളം രൂപ സത്യനാരായണ മൂർത്തിയുടെയും സഹായി ബാങ്ക ടൈസൺ രാജുവിന്റെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നേരിട്ട് എത്തിയത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ഉടൻ തന്നെ തന്റെ നിർമാണ പദ്ധതികളിലേക്കും ഐടി കമ്പനികളിലേക്കും വകമാറ്റുന്നതായിരുന്നു മൂർത്തിയുടെ രീതി.
ഹൈദരാബാദിലെ ഷംഷാബാദിൽ 300ഓളം ആഡംബര വില്ലകൾ നിർമിക്കുന്ന ‘ഏറോ വില്ലാസ്’ എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ട് ഇത്തരത്തിൽ തട്ടിപ്പ് പണം ഉപയോഗിച്ച് നടത്തുന്ന പ്രധാന നിക്ഷേപങ്ങളിൽ ഒന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സത്യനാരായണ മൂർത്തിയുടെ ബിസിനസ് താൽപര്യങ്ങൾ കെനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വ്യാപിച്ചതായി സൂചനകളുണ്ട്. കെനിയയിൽ ഒട്ടറെ ഖനികൾ ഇയാളുടെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട് എന്നാണ് വിവരം. തട്ടിപ്പിലൂടെ കിട്ടിയ പണത്തിന്റെ വിഹിതം വിദേശ ബിസിനസുകളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയേക്കും.
പ്രതികളുടെ പേരിലുള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ ഇതിനോടകം തന്നെ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ സൈബർ പൊലീസ് ഹൈദരാബാദിൽ എത്തി അതീവ രഹസ്യമായാണ് പ്രതിയെ വലയിലാക്കിയത്. ഹൈദരാബാദിലെ ഉന്നത രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു സത്യനാരായണ മൂർത്തി.
തട്ടിയെടുത്ത ബാക്കി തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്നതിനെക്കുറിച്ചും മറ്റ് ഏതൊക്കെ പ്രമുഖർ ഈ കെണിയിൽ വീണിട്ടുണ്ട് എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ ഇത്രയധികം പണം ഒരാൾക്ക് നഷ്ടപ്പെടുന്നത് ആദ്യമായാണ്. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതും പ്രതികൾ വലയിലായതും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.