തിരുവനന്തപുരം: കഴിഞ്ഞ പത്തു വര്‍ഷക്കാലയളവില്‍ വിദേശ യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ഇനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പേഴ്സണല്‍ അസിസ്റ്റന്റും കൈപ്പറ്റിയത് ഒരു കോടിയിലധികം രൂപ.
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അഷറഫ് എ.എസിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കണക്കുകള്‍. 2016 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പിണറായി വിജയന്, അദ്ദേഹത്തിന്റെ ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി. എം. സുനീഷ് എന്നിവരുടെ വിദേശ യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ഇനത്തില്‍ മാത്രം കൃത്യമായി 1,01,59,121 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.വിമാന ടിക്കറ്റ് ഇനത്തില്‍ മാത്രം അനുവദിച്ച ഈ മൊത്തം തുകയില്‍ മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായി 51,22,470 രൂപയും, അദ്ദേഹത്തിന്റെ ഭാര്യ കമലയുടെ രണ്ട് പ്രാവശ്യത്തെ അമേരിക്കന്‍ യാത്രകള്‍ക്കായി 23,26,894 രൂപയും, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷിന്റെ യാത്രകള്‍ക്കായി 27,09,757 രൂപയും ഉള്‍പ്പെടുന്നു.
എന്നാല്‍, ഈ വിദേശ യാത്രകളിലൊന്നും തന്നെ മുഖ്യമന്ത്രിയോ അദ്ദേഹത്തോടൊപ്പമുള്ളവരോ താമസച്ചെലവ് കൈപ്പറ്റിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവിലും (2016 -2021) രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവിലുമായി (2021 -2026) നിരവധി വിദേശ സന്ദര്‍ശനങ്ങളാണ് ഇവര്‍ നടത്തിയത്. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് 2016 ഡിസംബര്‍ 21 മുതല്‍ 24 വരെ നടത്തിയ യു.എ.ഇ യാത്രയ്ക്കായി മുഖ്യമന്ത്രിയുടെ വിമാന ടിക്കറ്റ് നിരക്കായ 93,295 രൂപ അനുവദിച്ചു.
തുടര്‍ന്ന് 2018 ജൂലൈ 5 മുതല്‍ 17 വരെ അദ്ദേഹം നടത്തിയ അമേരിക്കന്‍ യാത്രയ്ക്ക് ടിക്കറ്റ് നിരപ്പില്‍ 3,82,807 രൂപയും, 2019 മേയ് 16 മുതല്‍ 17 വരെയുള്ള യുകെ യാത്രയ്ക്ക് 43,925 രൂപയും ചെലവഴിക്കുകയുണ്ടായി.2019 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ നടത്തിയ ജപ്പാന്, ദക്ഷിണ കൊറിയ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ വിമാന യാത്രാച്ചെലവ് 4,45,189 രൂപയായിരുന്നു. ഈ യാത്രയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് (2,39,049 രൂപ), വ്യവസായ മന്ത്രി ഇ. പി. ജയരാജന് (4,45,217 രൂപ), ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന് (4,35,289 രൂപ), പി.എ വി. എം. സുനീഷ് (3,26,465 രൂപ) എന്നിവരും ഒപ്പമുണ്ടായിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവിലാണ് കൂടുതല്‍ തുക വിമാന ടിക്കറ്റുകള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. 2022 ജനുവരി 14 മുതല്‍ 27 വരെ നടത്തിയ അമേരിക്കന്‍ യാത്രയ്ക്കായി മുഖ്യമന്ത്രിക്ക് 9,39,231 രൂപയും അദ്ദേഹത്തെ അനുഗമിച്ച ഭാര്യ കമലയ്ക്ക് 9,29,231 രൂപയും വിമാന ടിക്കറ്റ് ഇനത്തില്‍ അനുവദിച്ചു.
തുടര്‍ന്ന് 2022 ഏപ്രില്‍ 24 മുതല്‍ മേയ് 8 വരെ നടത്തിയ രണ്ടാമത്തെ അമേരിക്കന്‍ യാത്രയില്‍ മുഖ്യമന്ത്രിക്ക് 13,97,663 രൂപയും ഭാര്യ കമലയ്ക്ക് 13,97,663 രൂപയും അനുവദിച്ചു. ഈ യാത്രയില്‍ പി.എ സുനീഷിന്റെ ടിക്കറ്റ് ഇനത്തില്‍ 9,02,586 രൂപയും ചെലവഴിച്ചു.
2022 ഒക്ടോബര്‍ 4 മുതല്‍ 14 വരെ നടത്തിയ നോര്‍വേ, യുകെ യാത്രയില്‍ മുഖ്യമന്ത്രിയുടെ ടിക്കറ്റ് നിരക്ക് 5,16,881 രൂപയും പി.എ സുനീഷിന്റെ നിരക്ക് 5,16,738 രൂപയുമായിരുന്നു. ഈ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ വി. അബ്ദുറഹിമാന് (5,21,947 രൂപ), വി. ശിവന്‍കുട്ടി (3,16,028 രൂപ), പി. രാജീവ് (4,06,411 രൂപ) എന്നിവരും സംഘത്തിലുണ്ടായിരുന്നു.2023 ജൂണ്‍ 8 മുതല്‍ 19 വരെ നടത്തിയ അമേരിക്ക, ക്യൂബ യാത്രയ്ക്കായി മുഖ്യമന്ത്രിയുടെ ടിക്കറ്റ് നിരക്കായ 13,03,479 രൂപയും പി.എ സുനീഷിനായി 9,63,968 രൂപയും ഖജനാവില്‍ നിന്നും അനുവദിച്ചു. ഈ യാത്രയില്‍ മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍ (9,39,565 രൂപ), വീണാ ജോര്‍ജ് (8,44,125 രൂപ) എന്നിവരും പങ്കെടുത്തിരുന്നതായി പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.