കൊല്ലം :കടവരാന്തയില്‍ ഉറങ്ങുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരനെ കഴുത്ത് ഞെരിച്ച് കൊന്നു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസില്‍ നിന്ന് നൂറു മീറ്റർ അകലെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ലോട്ടറി വില്‍പ്പനക്കാരനെ അജ്ഞാതൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.കൊല്ലം മുണ്ടയ്ക്കല്‍ ഊരമ്പള്ളി പത്മവിലാസത്തില്‍ രാജേന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിന്റെ അവ്യക്തമായ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി.
കൊല്ലം ഡി.സി.സി ഓഫീസിന് എതിർവശത്ത് ആർ.ഒ.ബിയുടെ സർവീസ് റോഡിന്റെ വക്കിലുള്ള കാർ സ്പെയർ പാർട്സ് കടയുടെ വരാന്തയില്‍ ഇന്നലെ പുലർച്ചെയോടെയാണ് സംഭവം. രാജേന്ദ്രൻ നഗരത്തില്‍ കാല്‍നടയായി സഞ്ചരിച്ച് ലോട്ടറി വില്പന നടത്തുന്നയാളാണ്. പുലർച്ചെ എത്തിയ അജ്ഞാതൻ കിടന്നുറങ്ങുകയായിരുന്ന രാജേന്ദ്രന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഷർട്ട് ഉപയോഗിച്ച് രാജേന്ദ്രനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
തുടർന്ന് മൃതദേഹം കടയ്ക്കും മതിലിനും ഇടയിലേക്ക് മാറ്റിയശേഷം അവിടെ കിടന്ന പൈപ്പില്‍ മൃതദേഹം കയർ ഉപയോഗിച്ച് കെട്ടി. മൃതദേഹം കൈലി ഉപയോഗിച്ച് മൂടിയശേഷം രാജേന്ദ്രന്റെ ബാഗുമായി പ്രതി കടക്കുകയായിരുന്നു. രാവിലെ കടയിലെ ജീവനക്കാർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഈ കടയിലെ സി.സി ടിവി ക്യാമറ ഇന്നലെ പ്രവർത്തിച്ചിരുന്നില്ല. തൊട്ടടുത്തുള്ള മറ്റൊരു ക്യാമറയില്‍ നിന്നാണ് അവ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതി എത്തിയത്കരുതിക്കൂട്ടി
ഏറെ വർഷമായി ബന്ധുക്കളുമായി അകന്ന് കഴിയുന്ന രാജേന്ദ്രൻ പല ദിവസങ്ങളിലും ഈ കടവരാന്തയിലാണ് രാത്രി ഉറങ്ങിയിരുന്നത്. ഇക്കാര്യം നേരത്തെ അറിയാവുന്ന പ്രതി കരുതുക്കൂട്ടി എത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ശാരീരിക അവശതകള്‍ മൂലം അഗതിമന്ദിരത്തില്‍ അഭയം തേടാനുള്ള ഒരുക്കത്തിലായിരുന്നു രാജേന്ദ്രനെന്ന് പരിചയമുള്ളവർ പറഞ്ഞു. രാജേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.