പാലാ: വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പിൽ കുഞ്ഞച്ചന്റെ ജീവിതവും ദർശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച ‘കുഞ്ഞച്ചൻ ചെയർ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ച ചടങ്ങിൽ, കുഞ്ഞച്ചൻ അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.ദൈവത്തോട് അടുക്കുന്നവൻ മനുഷ്യരിൽ നിന്ന് അകന്നുപോകുകയല്ല, മറിച്ച് മനുഷ്യരോട് കൂടുതൽ അടുക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് ബിഷപ്പ് പറഞ്ഞു. സ്വർഗത്തിലേക്ക് ഉയർന്നിട്ടും കുഞ്ഞച്ചൻ മനുഷ്യരോട് കൂടുതൽ അടുത്തിരിക്കുകയാണ് എന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതോന്നതിക്കായി പ്രവർത്തിച്ച കുഞ്ഞച്ചൻ ജാതിമതഭേദമന്യേ എല്ലാവരുടെയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാരീരിക പരിമിതികളെ ആത്മീയ ശക്തിയാൽ മറികടന്ന വ്യക്തിയായിരുന്നു കുഞ്ഞച്ചൻ എന്നും, പൗരോഹിത്യം സ്വീകരിക്കാൻ പ്രത്യേക അനുമതി നേടേണ്ടിവന്ന സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ കർശനമായ അച്ചടക്കവും മിതത്വവും പാലിച്ച അദ്ദേഹം, ആത്മീയ മഹത്വത്തിന്റെ ഉദാത്ത ഉദാഹരണമായി മാറിയെന്നും ബിഷപ്പ് വ്യക്തമാക്കി. “വാക്കുകളല്ല, ഹൃദയത്തിന്റെ സ്വരമാണ് കേൾക്കേണ്ടത്” എന്ന വിശുദ്ധ സിപ്പ്രിയാന്റെ ആശയം കുഞ്ഞച്ചന്റെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിന് കോളേജ് മാനേജർ വെരി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ബിഷപ്പ് ദീപം തെളിച്ച് ചടങ്ങിന് തുടക്കമിട്ടു. തുടർന്ന് കുഞ്ഞച്ചൻ ചെയറിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും നടന്നു. ‘നസ്രാണിപ്പെരുമ’ എന്ന പുസ്തകം റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ പരിചയപ്പെടുത്തി.
ഫാ. തോമസ് കിഴക്കേകൊല്ലിത്താനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,രാജീവ് കൊച്ചുപറമ്പിൽ, സുനിൽ കെ. ജോസഫ്, ജോബിൻ പുതിയിടത്തു ചാലിൽ, റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കുഞ്ഞച്ചന്റെ സാമൂഹിക പ്രതിബദ്ധതയും സേവനപാരമ്പര്യവും പഠനവിധേയമാക്കുന്നതിനായി ആരംഭിച്ച ഈ ചെയർ സാമൂഹിക പഠനങ്ങൾ, സെമിനാറുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേദിയാകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും സേവന മനോഭാവവും വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ചടങ്ങായി മാറിയ ഉദ്ഘാടനത്തിൽ നിരവധി വൈദികരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കുഞ്ഞച്ചന്റെ കബറിടം ഇന്ന് വലിയൊരു തീർത്ഥാടന കേന്ദ്രമായി മാറിയതായും ചടങ്ങിൽ അനുസ്മരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.